സ്ലാബ് ഇട്ടതിൽ വൻ പ്രതിഷേധം

വ്യക്തിയുടെ കെട്ടിടത്തിനുമുന്നിൽ ഇട്ടിരിക്കുന്ന നഗരസഭ വക സ്ലാബുകൾ
പെരുമ്പാവൂർ
വ്യക്തിയുടെ ബഹുനില കെട്ടിടത്തിനുമുന്നിൽ നഗരസഭയുടെ 44 സ്ലാബുകൾ ഇട്ടുകൊടുത്തതിനെതിരെ ബഹുജനരോഷം ശക്തമാകുന്നു. നഗരസഭ ആറാം വാർഡിൽ എം സി റോഡരികിൽ പിഡബ്ല്യുഡി വക കാനയ്ക്ക് മുകളിലാണ് വ്യക്തിയുടെ താല്പര്യം മുൻനിർത്തി പതിനായിരങ്ങൾ ചെലവഴിച്ച് നഗരസഭ നിർമിച്ച സ്ലാബുകൾ ഇട്ടുനൽകിയിരിക്കുന്നത്.
മുനിസിപ്പൽ അതിർത്തിയിലെ വിവിധ വാർഡുകളിൽ കാനകൾക്ക് മുകളിൽ സ്ലാബ് ഇടണമെന്ന ആവശ്യം വർഷങ്ങളായി നടപ്പാകാതെയിരിക്കുന്ന സാഹചര്യത്തിലാണ് വ്യക്തിക്കായി ഇത്രയധികം സ്ലാബുകൾ നഗരസഭ ഭരണാധികാരികൾ നൽകിയിട്ടുള്ളത്. കെട്ടിടം സ്ഥിതി ചെയ്യുന്ന വാർഡ് കൗൺസിലർ ബിജെപിയുടെ കൗൺസിലർ ആണ്. ഈ ക്രമക്കേടിൽ അവർക്കും പങ്കുണ്ടോ എന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം.
പട്ടികജാതി കോളനിയടക്കം സ്ഥിതി ചെയ്യുന്ന തുരുത്തിപറമ്പ് പൂപ്പാനി റോഡരികിലെ കാന സ്ലാബ് മൂടണം എന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച് എൽഡിഎഫ് വാർഡ് കൗൺസിലർ ഡോ. അജി സി പണിക്കർ കൗൺസിലിൽ ആവശ്യപ്പെട്ടപ്പോൾ ഒരു വാർഡിലേക്ക് 12 സ്ലാബിൽ അധികം അനുവദിക്കാനാകില്ല എന്നാണ് നഗരസഭയിൽനിന്നും രേഖാമൂലം മറുപടി നൽകിയത്.
നഗരസഭ കണ്ടിൻജന്റ് ജീവനക്കാരാണ് 44 സ്ലാബുകളും ടൗൺ ഹാൾ ഗ്രൗണ്ടിൽനിന്നും എടുത്ത് വ്യക്തി നൽകിയ വണ്ടിയിൽ കയറ്റി കൊണ്ടുപോയത്. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. അജി സി പണിക്കർ സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകി.










0 comments