കടുങ്ങല്ലൂരിലെ കനാലുകൾ ശുചീകരിക്കുന്നില്ല: പ്രതിഷേധവുമായി നാട്ടുകാർ

കിഴക്കേ കടുങ്ങല്ലൂരിൽ ഒഴുക്കുനിലച്ച് മലിനമായ കനാൽ
ആലുവ
വെസ്റ്റ് നൈൽ പനിബാധിച്ച് മരണം സംഭവിച്ച കടുങ്ങല്ലൂർ പഞ്ചായത്തിലെ ഇറിഗേഷൻ കനാലുകൾ മാലിന്യം നിറഞ്ഞ് സാംക്രമികരോഗങ്ങളുടെ കേന്ദ്രമായി മാറിയതായി നാട്ടുകാരുടെ പരാതി. മാലിന്യം നിറഞ്ഞ് കൊതുകുകളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ് കനാലുകൾ. മുൻകാലങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇറിഗേഷൻ കനാലുകൾ പഞ്ചായത്ത് വൃത്തിയാക്കിയിരുന്നു.
പഞ്ചായത്തിന്റെ ഉത്തരവാദിത്വമാണ് കനാൽ ശുചീകരണം എന്ന കാരണത്താൽ ഇറിഗേഷൻവകുപ്പും കൈയൊഴിഞ്ഞു. കെട്ടിനിൽക്കുന്ന മലിനജലത്തിലും ഒഴുക്കില്ലാത്ത വെള്ളത്തിലും പുൽച്ചെടികൾ വളർന്നുനിൽക്കുന്നിടങ്ങളിലും കാണുന്ന ക്യൂലക്സ് കൊതുകുകളാണ് വെസ്റ്റ് നൈൽ പനിക്ക് കാരണമാകുന്നതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കിഴക്കേ കടുങ്ങല്ലൂരിൽ വെസ്റ്റ് നൈൽ പനിബാധിച്ച് മരണം ഉണ്ടായതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച ജില്ലാ ആരോഗ്യ വിദഗ്‌ധസംഘം ഇറിഗേഷൻ കനാൽ അടിയന്തരമായി ശുചീകരിക്കണമെന്നും നിർദേശിച്ചിരുന്നു. മഴക്കാലത്ത് പമ്പിങ് ഇല്ലാത്തതിനാൽ ഒഴുക്കുനിലച്ച് മാലിന്യം നിറഞ്ഞ കനാൽ അടിയന്തരമായി ശുചീകരിക്കണമെന്ന് പഞ്ചായത്ത് അംഗം ശ്രീകുമാർ മുല്ലേപ്പിള്ളിയും നാട്ടുകാരും ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറോട് ആവശ്യപ്പെട്ടു.










0 comments