നോവായി മറിയം പൈലി
ജീവനെടുത്ത് പവർകട്ട്; മരണഭീതി

കൊച്ചി
ജനങ്ങളുടെ ജീവന് ഭീഷണിയായി യുഡിഎഫ് സര്‍ക്കാരിന്റെ പവർകട്ട്. ജില്ലയിൽ വയോധികയുടെ ജീവനെടുത്തത് പവർകട്ടാണ്. കൈക്ക് സ്വാധീനമില്ലാത്ത എഴുപത്തിയൊന്നുകാരി മറിയം പൈലിയാണ് പവർകട്ടിനെ തുടർന്ന് മെഴുകുതിരി കത്തിച്ചപ്പോൾ വസ്‌ത്രത്തിൽ തീപടർന്ന് ഗുരുതരപൊള്ളലേറ്റ് മരിച്ചത്. പവർകട്ട് മൂലം സംസ്ഥാനത്ത് അടുത്തിടെ ജീവൻ നഷ്ടമായ രണ്ടാമത്തെ വ്യക്തിയാണിവർ.
മറിയത്തിന്റെ മരണം നാടിനെ ദുഃഖത്തിലാക്കി. അവിവാഹിതയായിരുന്നു. ഒറ്റക്കായിരുന്നു താമസം. ഇടക്ക് ഇവരുടെ ചേച്ചി വീട്ടിൽ വന്നുനിൽക്കുമായിരുന്നു. സർക്കാരിന്റെ പെൻഷനും അയൽക്കാരുടെയും ഇടവകപള്ളിയുടെയും സഹായവും ലഭിക്കാറുണ്ടായിരുന്നു.
ഇനിയുമെത്ര ജീവൻ പൊലിയുമെന്ന ആശങ്കയിലാണ് രോഗികൾ ഉൾപ്പെടെയുള്ളവർ. കിടപ്പുരോഗികളും മാരകരോഗബാധിതരുമടക്കം പവർകട്ടിൽ ഏറെ പ്രയാസപ്പെടുന്നു.
മണിക്കൂറുകൾ നീളുന്ന വൈദ്യുതിമുടക്കം ജീവിതം നരകതുല്യമാക്കുകയാണ്. ഓക്സിജൻ കോൺസൻട്രേറ്ററുകൾ, എയർബെഡുകൾ, ബൈപാസ് മെഷീനുകൾ തുടങ്ങിയ ജീവൻരക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുന്നത് ജീവന് ഭീഷണിയാവുകയാണ്. ഒരു പഞ്ചായത്തില്‍ ശരാശരി 10 പേര്‍ എന്ന നിലയിൽ ജില്ലയില്‍ സാന്ത്വനപരിചരണത്തിൽ കഴിയുന്നവരുണ്ട്. ഇതിൽ വലിയൊരുശതമാനവും ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകളെ ആശ്രയിക്കുന്നവരാണ്. കറന്റ് പോകുന്നതോടെ ഈ ഉപകരണങ്ങൾ നിശ്ചലമാകും. ഭൂരിഭാഗം ആളുകളുടെയും വീടുകളിൽ വലിയതുക മുടക്കി ഇൻവെർട്ടറുകളോ ജനറേറ്ററുകളോ സ്ഥാപിക്കാനുള്ള സാമ്പത്തികശേഷിയുമില്ല. കിടപ്പുരോഗികൾ ഉപയോഗിക്കുന്ന എയർബെഡുകള്‍ കറന്റ് പോകുന്നതോടെ കാറ്റുപോയി ചുരുങ്ങുന്നു. ഇത് രോഗികൾക്ക് കഠിനവേദനയ്ക്കും അസ്വസ്ഥതയ്ക്കുമിടയാക്കുന്നു.
ചൂടും കൊതുകുശല്യവും; ദുരിതം ഇരട്ടി
അനങ്ങാൻപോലും കഴിയാതെ കിടക്കുന്ന രോഗികൾക്ക് രാത്രിയിലെ കഠിനമായ ചൂടും വിയർപ്പും ഉണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. ഇതിന് പുറമെയാണ് കറന്റ് പോകുന്നതോടെയുള്ള കൊതുകുശല്യവും. വിയർപ്പും കൊതുകുകടിയും കാരണം പല രോഗികൾക്കും ചർമരോഗങ്ങളും അണുബാധകളും ഉണ്ടാകാനുള്ള സാധ്യതയേറുന്നു. ഉറക്കം നഷ്ടപ്പെടുന്നത് മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു.










0 comments