പീഡനക്കേസ് പ്രതിയായ കോൺഗ്രസ് നേതാവിനെ സംരക്ഷിക്കുന്നു
പൊലീസ് സ്റ്റേഷൻ മാർച്ചിൽ പട്ടിമറ്റത്ത് പ്രതിഷേധമിരമ്പി

കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലേക്ക് സിപിഐ എം നേതൃത്വത്തിൽ നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു
കോലഞ്ചേരി
പീഡനക്കേസിൽ പ്രതിയായ കോൺഗ്രസ് നേതാവിനെ സംരക്ഷിക്കുന്ന കുന്നത്തുനാട് പൊലീസ് നടപടിക്കെതിരെ പട്ടിമറ്റത്ത് ബഹുജനപ്രതിഷേധമിരമ്പി. പ്രീസ്കൂൾ അധ്യാപികയെ പീഡിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ ഹനീഫ കുഴിപ്പിള്ളിയെ കേസെടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും അറസ്റ്റുചെയ്യാൻ തയ്യാറായിട്ടില്ല.
മുൻകൂർജാമ്യം ലഭിക്കുന്നതുവരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാനാണ് പൊലീസ് ശ്രമിക്കുന്നത്. സിപിഐ എം നേതൃത്വത്തിൽ തെക്കേ കവലയിൽനിന്ന് നൂറുകണക്കിനുപേർ അണിനിരന്ന മാർച്ച് സ്റ്റേഷനുമുന്നിൽ തടഞ്ഞു. തുടർന്ന് നടന്ന സമരം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ഉന്നതസ്വാധീനത്തിന് വഴങ്ങി പൊലീസ് കുറ്റവാളിയെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള ജാമ്യമില്ലാവകുപ്പുകൾ ചുമത്തി കേസെടുത്തിട്ടും പ്രതിയെ തൊടാൻ പൊലീസിന് കൈവിറക്കുകയാണ്. ഭരണപക്ഷ എംഎൽഎയുടെ പിന്തുണയും ഇയാൾക്കുണ്ട്. പൊലീസിന്റെ ഒത്താശ അവസാനിപ്പിച്ച് ഇരയായ അധ്യാപികയ്ക്ക് നീതി ലഭ്യമാക്കിയില്ലെങ്കിൽ വൻ ജനകീയപ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഏരിയ സെക്രട്ടറി കെ കെ ഏലിയാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺകുമാർ, ജില്ലാ കമ്മിറ്റി അംഗം ഷിജി ശിവജി, ഏരിയ കമ്മിറ്റി അംഗങ്ങളായ ജിൻസ് ടി മുസ്തഫ, സി പി ഗോപാലകൃഷ്ണൻ, പി ടി കുമാരൻ എന്നിവർ സംസാരിച്ചു.









0 comments