പോക്സോ കേസില്‍ ബിഹാർ സ്വദേശിക്ക് 72 വര്‍ഷം കഠിനതടവ്

നജീർ മിയാൻ
പെരുമ്പാവൂർ
അഞ്ചുവയസ്സുകാരിയെ മിഠായി നൽകാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചയാള്‍ക്ക് 72 വർഷം കഠിനതടവും 1.90 ലക്ഷം രൂപ പിഴയും. ബിഹാർ മുജ്താപുർ സ്വദേശി നജീർ മിയാനെ (55)യാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി സന്ദീപ് കൃഷ്ണ ശിക്ഷിച്ചത്.
2025 ജനുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം. ഓടക്കാലി കോട്ടച്ചിറയിലുള്ള കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന പ്രതി അതിഥിത്തൊഴിലാളിയുടെ മകളെയാണ് പീഡനത്തിന് ഇരയാക്കിയത്. മാതാപിതാക്കളുടെ പരാതിയിൽ കുറുപ്പംപടി പൊലീസാണ് കേസെടുത്തത്. ഇൻസ്‌പെക്ടറായിരുന്ന വി എം കേഴ്സന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അഞ്ചു വകുപ്പുകളിലായാണ് ശിക്ഷ. മൂന്നു വകുപ്പുകളിൽ 20 വർഷംവീതം കഠിനതടവും 50,000 രൂപവീതം പിഴയും. മറ്റു രണ്ടു വകുപ്പുകളിൽ യഥാക്രമം അഞ്ചും ഏഴും വർഷം തടവും 20,000 രൂപവീതം പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ സിന്ധു ഹാജരായി.










0 comments