പിറവത്ത് താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി

മൂവാറ്റുപുഴയാർ പിറവത്തുനിന്നുള്ള ദൃശ്യം
പിറവം
മഴ കൂടുതൽ ശക്തിപ്രാപിച്ചതോടെ മൂവാറ്റുപുഴയാർ കരകവിഞ്ഞൊഴുകി പിറവത്തെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി. കളമ്പൂർ മത്സ്യ കോളനി, ആറ്റുതീരം റോഡിൽ ഐഎൻടിയുസി കടവ്, കക്കാട് തോട്ടഭാഗം എന്നിവിടങ്ങളിൽ വെള്ളം കയറി.
മത്സ്യ കോളനിയിൽനിന്ന് കിടപ്പുരോഗി ഉൾപ്പെടെയുള്ളവരെ ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. മത്സ്യകോളനിയിൽനിന്ന് നാല് കുടുംബങ്ങളെയും ഐഎൻടിയുസി കടവിൽനിന്ന് രണ്ട് കുടുംബങ്ങളെയും മാറ്റി താമസിപ്പിച്ചിട്ടുണ്ട്. മാമലശേരി രാമമംഗലം പ്രദേശങ്ങളിലെ താഴ്ന്നപ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
പുതുക്കിപ്പണിയുന്ന പടവെട്ടി പാലത്തിന് സമാന്തരമായി നിർമിച്ച താൽക്കാലിക റോഡിലും വെള്ളപ്പൊക്കഭീഷണിയുണ്ട്. നടക്കാവ്–കൂത്താട്ടുകുളം റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്. വാളിയാപ്പാടത്ത് റോഡിൽ വെള്ളം കയറി ഗതാഗതം ഭാഗികമായി മുടങ്ങി. പിറവം–ചാലാശേരി റോഡിൽ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിത്തുടങ്ങി. രാത്രികൂടി മഴപെയ്താൽ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി സ്തംഭിക്കും.
മഴക്കെടുതി: ആമ്പല്ലൂരിൽ അവലോകനയോഗം
ആമ്പല്ലൂർ
രണ്ടു ദിവസമായി പെയ്യുന്ന അതിതീവ്രമഴയിൽ ആമ്പല്ലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുണ്ടായ വെള്ളക്കെട്ട് ചർച്ച ചെയ്യാൻ അവലോകനയോഗം ചേർന്നു. പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ പുഴയോടുചേർന്നുള്ള ചില വീടുകളിൽ വെള്ളം കയറിയതിനാൽ താമസക്കാർ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. കൃഷിനാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വൈദ്യുതിലൈൻ, ട്രാൻസ്ഫോർമർ എന്നിവയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തിര നടപടി എടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
മഴക്കെടുതി രൂക്ഷമായാൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കാൻ നടപടി സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ജി രഞ്ജിത് അധ്യക്ഷനായി. ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ, കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർ, നിർവഹണ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.










0 comments