യുഡിഎഫ് അധികാര വടംവലിയിൽ വികസനമില്ലാതെ പെരുമ്പാവൂർ

പുതിയ നഗരസഭ കാര്യാലയം നിർമിക്കാനിരുന്ന സ്ഥലം കാടുപിടിച്ച നിലയിൽ
ഇ കെ ഇക്‌ബാൽ
Published on Oct 08, 2025, 02:20 AM | 1 min read
പെരുമ്പാവൂർ
യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂർ നഗരസഭയിൽ തമ്മിലടിയും അടിക്കടിയുള്ള അധികാരമാറ്റവും നഗരസഭയുടെ വികസനം മുരടിപ്പിച്ചു.
എല്ലാ വർഷവും ബജറ്റിൽ കൊണ്ടുവരുന്ന വികസനപ്രവർത്തനങ്ങൾ അവസാനവർഷവും നടപ്പാക്കാനായില്ല. പുതിയ ഭരണസമിതി വന്നയുടൻ പ്രഖ്യാപിച്ചതാണ് പുതിയ നഗരസഭ കാര്യാലയ നിർമാണം. രണ്ടുകോടി രൂപ അനുവദിച്ച പദ്ധതിയുടെ പ്രാഥമിക നടപടിപോലും നടത്താനായില്ല. പെരുമ്പാവൂർ ഗവ. ബോയ്‌സ് എച്ച്‌എസ്‌എസിലെ മൈതാനം കായികതാരങ്ങൾക്കുവേണ്ടി 1.2 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്നത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. കന്നുകാലിച്ചന്ത, ലോറി സ്റ്റാൻഡിലെ വ്യാപാരസമുച്ചയം, ടേക് എ ബ്രേക്, വിജ്ഞാനവാടി പദ്ധതികളും നടപ്പായില്ല.
അടിസ്ഥാനസൗകര്യങ്ങൾപോലും വർധിപ്പിക്കാനാകാത്തതിൽ നഗരസഭയ്ക്കെതിരെ വലിയ ജനരോഷമാണുള്ളത്. കുടിവെള്ളപ്രശ്‌നം, വഴിവിളക്കുകൾ സ്ഥാപിക്കൽ എന്നിവ പരിഹരിക്കുന്നതിൽ നഗരസഭ പരാജയമായി. കുടിവെള്ളക്ഷാമം പരിഹരിക്കാനായി വാട്ടർ കിയോസ്കുകൾ സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും സ്ഥാപിച്ചില്ല. നഗരത്തിലെ ഗാതഗതക്കുരുക്ക് പരിഹരിക്കാനും നടപടിയുണ്ടായില്ല. ട്രാഫിക് അഡ്വൈസറി കമ്മിറ്റി ചേർന്നിട്ട് ഒരു വർഷം പിന്നിട്ടു. സർക്കാരിന്റെ പല പദ്ധതികളും വേറെ പേരിട്ട് സ്വന്തം പദ്ധതികളാക്കി മാറ്റിയതല്ലാതെ വികസനപ്രവർത്തനങ്ങൾ നടത്തിയില്ല.
അധികാരത്തിനായുള്ള തർക്കത്തിൽ മൂന്ന് ചെയർമാന്മാരും നാല് വൈസ് ചെയർമാന്മാരുമാണ് മാറിവന്നത്. കോൺഗ്രസിനകത്തെ ചേരിപ്പോരുമൂലം നഗരസഭയിലെ ജനങ്ങൾക്ക് നഷ്ടമായത് അടിസ്ഥാനസൗകര്യ വികസനമാണ്.










0 comments