പെരിയാർവാലി കനാലിലെ നീരൊഴുക്ക് നിലച്ചു ; നാട്ടുകാർ ദുരിതത്തിൽ

പെരിയാർവാലി കനാലിലേക്ക് വ്യക്തിയുടെ കെട്ടിടത്തിനോട് ചേർന്നുള്ള പുരയിടത്തിലെ കരിങ്കല്ലുകളും സ്ലാബും മണ്ണും ഇടിഞ്ഞുവീണനിലയിൽ
പള്ളിക്കര
കുന്നത്തുനാട് പഞ്ചായത്തിലെ 18, 19 വാർഡുകളിൽ പെരിയാർവാലി കനാൽ വെള്ളമെത്താത്തതിനെ തുടർന്ന് ജലക്ഷാമം നേരിടുന്നു. കുടിവെള്ളത്തിനും കൃഷി ആവശ്യങ്ങൾക്കും പെരിയാർവാലി കനാൽ വെള്ളത്തെയാണ് ഇവിടത്തുകാർ ആശ്രയിച്ചിരുന്നത്.
കഴിഞ്ഞ കാലവർഷത്തിൽ പിണർമുണ്ടയ്ക്കും പാടത്തിക്കര കവലയ്‌ക്കും പിണർമുണ്ട കുട ജങ്ഷനുമിടയിൽ ഒരു വ്യക്തിയുടെ കെട്ടിടത്തിനോടുചേർന്നുള്ള പുരയിടത്തിലെ കരിങ്കല്ലുകളും സ്ലാബും മണ്ണും ഇടിഞ്ഞുവീണാണ് കനാലിലെ നീരൊഴുക്ക് തടസ്സപ്പെട്ടത്. കനാലിലെ തടസ്സങ്ങൾ നീക്കംചെയ്യണമെന്ന് നിരവധിതവണ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞദിവസം പീച്ചിങ്ങച്ചിറയിലുള്ള ഷട്ടർ ഉയർത്തി വെള്ളം തുറന്നുവിട്ടെങ്കിലും ഈ ഭാഗത്തേക്ക് വെള്ളമെത്തിയിട്ടില്ല. വേനൽ കടുത്താല്‍ ജലക്ഷാമം രൂക്ഷമാകുമെന്നതിനാല്‍ അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










0 comments