നെട്ടൂരിലെ അനധികൃത പാർക്കിങ് കുരുക്കാകുന്നു

മരട്
നെട്ടൂർ പള്ളി സ്റ്റോപ്പിൽ പ്രവർത്തിക്കുന്ന ഷോറൂമിലേക്കുള്ള വാഹനങ്ങൾ സർവീസ് റോഡിന് ഇരുവശവും അനധികൃതമായി പാർക്ക് ചെയ്തത് ഗതാഗതക്കുരുക്കിനും വാക്കേറ്റത്തിനും കാരണമായി. വ്യാഴം രാവിലെ 9.45നായിരുന്നു തർക്കങ്ങൾക്ക് തുടക്കം.
ഷോറൂമിലേക്ക് എത്തിയവരുടെ വാഹനങ്ങൾ നീണ്ടനിരയായി പാർക്ക് ചെയ്തതിനാൽ മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെ ഗതാഗതക്കുരുക്കുണ്ടായി. അരമണിക്കൂർ റോഡിൽ ഗതാഗതക്കുരുക്കുണ്ടായതായി യാത്രക്കാർ പറഞ്ഞു. ഗതാഗതക്കുരുക്കിൽ കുടുങ്ങിയതോടെ ഓട്ടോറിക്ഷയിലെത്തിയ യാത്രക്കാരൻ മറ്റൊരു വാഹനത്തിൽ കയറിപ്പോയി. വാഹനങ്ങൾ നീക്കാൻ ഷോറും ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ കമ്പനിയിൽ വന്നതല്ലെന്ന് പറഞ്ഞ് നിഷേധിച്ചു. കുരുക്ക് വീണ്ടും മുറുകിയതോടെ യാത്രക്കാർ വീണ്ടും ആവശ്യമുന്നയിച്ചു. ജീവനക്കാരിൽ ഒരാൾ അക്രമാസക്തനായതോടെ വാക്കേറ്റം കൈയാങ്കളിയിലേക്ക് നീണ്ടു. പിന്നീട് ഷോറും ജീവനക്കാർ എത്തി വാഹനങ്ങൾ മാറ്റി. പനങ്ങാട് പൊലീസുമെത്തി.
അനധികൃത പാർക്കിങ്ങിനെതിരെ പനങ്ങാട് പൊലീസിന് പരാതി നൽകിയിരുന്നതായി പ്രദേശവാസി പറഞ്ഞു. ഷോറൂമിന്റെ മുൻവശംമുതൽ ഇബ്രാഹിം സുലൈമാൻ സേട്ട് റോഡുവരെ വാഹനങ്ങളുടെ അനധികൃത പാർക്കിങ് നിത്യസംഭവമാണ്.










0 comments