പണ്ഡിറ്റ് രവിശങ്കറിന്റെ വിഖ്യാത സൃഷ്ടി അവതരിപ്പിച്ച് ഇറ്റാലിയന്‍ സംഗീതജ്ഞര്‍

കൊച്ചി
അരനൂറ്റാണ്ടുമുമ്പ് സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കർ തോടി രാഗത്തിൽ രണ്ട് വാദ്യോപകരണങ്ങളിൽ രചിച്ച വിഖ്യാത സൃഷ്ടിക്ക് ശ്രദ്ധേയമായ പുനരവതരണം നടത്തി ഇറ്റാലിയൻ യുവ സംഗീതജ്ഞർ. കൊച്ചി- മുസിരിസ് ബിനാലെയ്ക്കുമുന്നോടിയായി നടന്ന സംഗീതപരിപാടിയിലാണ് രവിശങ്കറിന്റെ എൽ ഔബീ എൻചാന്റ്റി (ദി എൻചാന്റഡ് ഡോൺ) 11 മിനിറ്റ് ദൈർഘ്യമുള്ള ഫ്‌ളൂട്ട്, -ഗിത്താർ കൺസേർട്ടായി ടോമാസോ ബെൻസിയോലിനിയും ലോറെൻസോ ബെർണാർഡിയും അവതരിപ്പിച്ചത്.
1976-ലാണ് രവിശങ്കർ തന്റെ വിഖ്യാത രചന അവതരിപ്പിച്ചത്. ടോമാസോ ഫ്‌ളൂട്ടിലും ബെർണാർഡി ഗിത്താറിലുമായി ഈ സംഗീതപ്രകടനത്തിന് പുനർരൂപം നൽകി. 75 മിനിറ്റ് നീണ്ടുനിന്ന പ്രകടനം സദസ്സ് കരഘോഷത്തോടെ ഏറ്റെടുത്തു. കൊച്ചി ബിനാലെ ഫൗണ്ടേഷനും (കെബിഎഫ്) ഇറ്റാലിയൻ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് മട്ടാഞ്ചേരി ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് കെട്ടിടത്തിൽ പരിപാടി സംഘടിപ്പിച്ചത്.
‘ഫോർ ദ ടൈം ബീയിങ്’ എന്ന് പേരിട്ടിരിക്കുന്ന കൊച്ചി- മുസിരിസ് ബിനാലെയുടെ ആറാംപതിപ്പ് ഡിസംബർ 12ന് ആരംഭിക്കും. ഗോവ ആസ്ഥാനമായുള്ള കലാകാരന്മാരുടെ നേതൃത്വത്തിലുള്ള സംഘടനയായ എച്ച്എച്ച് ആർട്ട് സ്പെയ്സസുമായി ചേർന്ന് ആർട്ടിസ്റ്റ് നിഖിൽ ചോപ്രയാണ് ക്യുറേറ്റ് ചെയ്യുന്നത്. 110 ദിവസം നീണ്ടുനിൽക്കുന്ന ബിനാലെ 2026 മാർച്ച് 31ന് സമാപിക്കും.










0 comments