ദേശീയപാത 66ലെ വെള്ളക്കെട്ട്
പ്രശ്നപരിഹാരത്തിന് ഓരോ പഞ്ചായത്തിലും അഞ്ചംഗസംഘം

ദേശീയപാത 66ലെ നിർമാണംമൂലമുണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാൻ കലക്ടർ ജി പ്രിയങ്ക പഞ്ചായത്ത് അധികൃതരുടെ യോഗം വിളിച്ചപ്പോൾ
പറവൂർ
ദേശീയപാത 66 നിര്‍മാണവുമായി ബന്ധപ്പെട്ട് പറവൂര്‍ മണ്ഡലത്തിലെ മൂത്തകുന്നംമുതല്‍ വരാപ്പുഴവരെയുള്ള ഭാഗത്ത് കനത്ത മഴയെത്തുടര്‍ന്ന് വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കലക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ ദേശീയപാത അധികൃതരുടെ സാന്നിധ്യത്തിൽ പറവൂരിൽ അടിയന്തരയോഗം ചേർന്നു.
പറവൂർ നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് അധ്യക്ഷനായി. വെള്ളക്കെട്ടുമൂലമുള്ള ആശങ്കകൾ പഞ്ചായത്ത് പ്രസിഡന്റുമാർ വിശദീകരിച്ചു. പ്രശ്നപരിഹാരത്തിനായി ഓരോ പഞ്ചായത്തിലും അഞ്ചുപേരടങ്ങുന്ന സംഘത്തെ ദേശീയപാത അധികൃതർ നിയോഗിക്കും. തൊഴിലാളികൾ, ജെസിബി അടക്കമുള്ള ഉപകരണങ്ങൾ എന്നിവ ഓരോ സംഘത്തിലുമുണ്ടാകും. ഇക്കാര്യങ്ങൾ പരിശോധിക്കാൻ പറവൂർ തഹസിൽദാർക്ക് കലക്ടർ നിർദേശം നൽകി.
ദേശീയപാത അധികൃതർ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണണമെന്നും അപകടങ്ങളുണ്ടായാല്‍ ദേശീയപാതാ അതോറിറ്റിക്കെതിരെ ക്രിമിനല്‍നടപടി സ്വീകരിക്കേണ്ടിവരുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നൽകി. ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ കലക്ടർ നേരിട്ട് വിലയിരുത്തും.









0 comments