ദേശീയപാത 66 പെരുമ്പടന്നയിലെ പ്രശ്നപരിഹാരത്തിന് യോഗം വിളിക്കും: കലക്ടർ

പറവൂർ
ദേശീയപാത 66 നിർമാണത്തിൽ പെരുമ്പടന്ന ജനകീയ വികസനസമിതി ഉന്നയിക്കുന്ന പരാതികളെക്കുറിച്ച് അന്വേഷിക്കാൻ കലക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. പറവൂരിന്റെ ഹൃദയഭാഗത്ത് വരേണ്ട എക്സിറ്റും എൻട്രിയും പറവൂർ പുഴക്കരികിലെ യുടേണും സ്ഥാപിക്കാതെ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ കലക്ടർ നേരിട്ട് കണ്ടു. ഇത് പരിഗണിക്കാതെയുള്ള നിർമാണം ജനകീയ വികസന സംരക്ഷണ സമിതി തടഞ്ഞിരുന്നു.
ഇന്ത്യൻ റോഡ് കോൺഗ്രസ് (ഐആർസി) നിബന്ധനപ്രകാരം സ്ഥാപിക്കേണ്ടവ പരിഗണിച്ച് മാത്രമെ നിർമാണം സാധ്യമാക്കൂ എന്ന ഉറച്ച നിലപാടിലാണ് സംരക്ഷണസമിതി. ഈ ആവശ്യങ്ങൾക്ക് വേണ്ട പരിഗണന നൽകാമെന്നും ഇതിനായി രണ്ട് ദിവസത്തിനുള്ളിൽ സാങ്കേതിക സമിതി യോഗം വിളിക്കാമെന്നും കലക്ടർ ഉറപ്പുനൽകി. അതിൽ തീരുമാനമുണ്ടാകുംവരെ പ്രദേശത്ത് നിർമാണം നടത്തരുതെന്നും കലക്ടർ ഉത്തരവിട്ടു.
പറവൂരിന്റെ മുഖ്യകവാടം പെരുമ്പടന്നയിൽ വേണമെന്നതും അടഞ്ഞുപോകുന്ന ചക്കരക്കടവ്, ഇൻഫന്റ് ജീസസ് റോഡുകളിൽ ചെറിയ അടിപ്പാതകൾ നിർമിക്കണമെന്നതും 350 ദിവസമായി തുടരുന്ന സമരത്തിന്റെ പ്രധാന ആവശ്യങ്ങളാണ്. ദേശീയപാത പ്രോജക്ട് ഡയറക്ടർ പി പ്രദീപ്, നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് എന്നിവരും കലക്ടറോടൊപ്പം ഉണ്ടായി.










0 comments