ഗൃഹനാഥന് പരിക്ക്
വിമാനം താഴ്ന്നുപറന്നു; വീടിന്റെ ഓടുകൾ പറന്നുവീണു

വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് അത്താണി ശാന്തിനഗറിലെ കാട്ടുപറമ്പിൽ സൈമണിന്റെ വീടിന്റെ മേൽക്കൂര തകർന്ന് ഓടുകൾ പറന്നുവീണപ്പോൾ
നെടുമ്പാശേരി
വിമാനം താഴ്ന്നുപറന്ന് അത്താണി കേരളഫാർമസിക്കുസമീപം ശാന്തിനഗറിലെ കാട്ടുപറമ്പിൽ സൈമണിന്റെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്ന് വീടിനകത്തും പുറത്തും വീണു. ഓടിന്റെ ചീളുകൾ തെറിച്ച് സൈമണും നിസ്സാര പരിക്കേറ്റു.
കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന് ഏകദേശം നാലരക്കിലോമീറ്റർ ദൂരത്ത് ഞായർ രാവിലെ 8.15ന് ആയിരുന്നു സംഭവം. നൂറോളം ഓടുകൾ പറന്ന് വീണു. സൈമണും ഭാര്യ ശോശാമ്മയും പള്ളിയിൽനിന്ന് മടങ്ങിയെത്തിയ ഉടനെയായിരുന്നു സംഭവം. ഉഗ്രശബ്ദത്തിൽ താഴ്ന്നുപറന്ന വിമാനത്തിന്റെ ശക്തമായ വായുപ്രവാഹത്തിൽ മേൽക്കൂരയടക്കം കുലുങ്ങി ഓടുകൾ പറന്നുവീഴുകയായിരുന്നു.
പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഓടിന്റെ ചീൾ സൈമണിന്റെ ദേഹത്ത് പതിച്ചത്. നേരത്തേയും സമീപപ്രദേശത്തെ മറ്റ് വീടുകൾക്ക് ഇത്തരത്തിൽ കേടുകൾ സംഭവിച്ചിട്ടുണ്ട്. ഗൾഫ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ താഴ്ന്നതോടെയാണ് അപകടം. വിമാനങ്ങൾ പറന്നുയരുന്ന ദിശകളിലാണ് ശാന്തിനഗറിലെ വീടുകൾ. പഞ്ചായത്ത് അധികൃതർക്കും വിമാനത്താവള അതോറിറ്റിക്കും സൈമൺ പരാതി നൽകി.










0 comments