മണ്ണത്തൂർ എംവിഐപി പാലം ടിപ്പറിടിച്ച് തകർന്നു

മണ്ണത്തൂർ ഓലിപ്പാട് എംവിഐപി കനാൽ പാലം ലോറിയിടിച്ച് തകർന്നനിലയിൽ
കൂത്താട്ടുകുളം
മണ്ണത്തൂർ ഓലിപ്പാട് എംവിഐപി കനാൽ പാലത്തിന്റെ കൈവരിയും സംരക്ഷണഭിത്തിയും ടിപ്പറിടിച്ച് തകർന്നു. തിങ്കൾ പുലർച്ചെയാണ് അപകടം. പാലം തകർന്നിട്ടും ലോറികൾ നിർത്താതെ ഓടി. സംഭവമറിഞ്ഞെത്തിയ പഞ്ചായത്ത് അംഗം ബിനോയ് കുര്യാക്കോസിന്റെ നേതൃത്വത്തിൽ ലോറികൾ തടഞ്ഞു.
സമരത്തിനൊടുവിൽ പാലം തകർത്ത ലോറികൾ കൂത്താട്ടുകുളം പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കി. പാലം പൂർണമായും തകർന്നാൽ പ്രദേശവാസികൾക്ക് വലിയ യാത്രാദുരിതമുണ്ടാകും. എംവിഐപി അധികൃതരും ജലസേചനവകുപ്പും ഇടപെട്ടിട്ടില്ല. റോഡ് പൊതുമരാമത്തുവകുപ്പിന് നൽകിയതായാണ് എംവിഐപി വാദം. ആയിരക്കണക്കിന് കർഷകരുടെ ആശ്രയമായ കനാൽ സംരക്ഷിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ആടുകുഴിയിലെ പാറമടയിൽനിന്ന് അമിതഭാരം കയറ്റിയ നൂറുകണക്കിന് ലോറികൾ ഇടതടവില്ലാതെ ഇതുവഴി ഓടുന്നുണ്ട്. പാലത്തിന്റെ അടിവശത്തെ സംരക്ഷണഭിത്തിയിൽനിന്ന് സിമന്റ് അടർന്നുവീണത് കാണാനാകും. മണ്ണ് ബണ്ടിലാണ് കനാൽ റോഡ് നിർമിച്ചിരിക്കുന്നത്. അക്വാഡക്ട് ഭാഗങ്ങളിൽ നാലുചക്രവാഹനങ്ങൾ പോകാനാണ് അനുമതി ഉള്ളത്. വലിയ വാഹനങ്ങൾ നിരോധിച്ചില്ലെങ്കിൽ ബണ്ട് റോഡുകളും പാലങ്ങളും തകരും. കനാൽ തകർന്നാൽ നിരവധിപേരുടെ കുടിവെള്ളം മുടങ്ങുകയും ആയിരക്കണക്കിനേക്കർ കൃഷി നശിക്കുകയും ചെയ്യും. കൂറ്റൻ ഭാരവാഹനങ്ങൾ തടയാൻ ക്രോസ് ബാറുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. നിയമലംഘനം കൈയോടെ പിടികൂടിയതിനാൽ പാറമട 15 ദിവസം പ്രവർത്തനം നിർത്തിയെങ്കിലും രണ്ടാഴ്ചമുമ്പ് പാറപൊട്ടിക്കൽ തുടങ്ങി.
നിയമലംഘനം നടത്തിയ ആടുകുഴി പാറമട പ്രവർത്തനം അടിയന്തരമായി നിർത്തണമെന്നാവശ്യപ്പെട്ട് സിപിഐ എം കലക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് സബ് കലക്ടറും മൈനിങ് ആൻഡ് ജിയോളജിവകുപ്പും നടത്തിയ അന്വേഷണത്തിലാണ് പാറമട പ്രവർത്തനം നിർത്തിയത്.
മട പ്രവർത്തനം തുടങ്ങി ആറു മാസംകൊണ്ട് പ്രദേശത്തെ റോഡുകൾ പൂർണമായും തകർന്നു. മലഞ്ചെരുവിൽ കൂട്ടിയിട്ട ആയിരത്തിലേറെ ലോഡ് മണ്ണ് സമീപത്തെ അങ്കണവാടിക്കും വീടുകൾക്കും ഭീഷണിയാണ്. പൊലീസ്, എംവിഐപി, റവന്യു അധികൃതർക്ക് പരാതി നൽകിയതായി വാർഡ് അംഗം ബിനോയ് കുര്യാക്കോസ് പറഞ്ഞു.










0 comments