കൺസ്യൂമർഫെഡ് ഓണച്ചന്തകൾ തുടങ്ങി

മുതലക്കുളം ത്രിവേണി സൂപ്പർ മാർക്കറ്റിൽ ആരംഭിച്ച ഓണച്ചന്ത കൺസ്യൂമർഫെഡ് മുൻ ചെയർമാൻ എം മെഹബൂബ് ആദ്യവിൽപന നടത്തി ഉദ്ഘാടനം ചെയ്യുന്നു
സ്വന്തം ലേഖകൻ കോഴിക്കോട് ഓണവിപണിയിലെ കൃത്രിമ വിലക്കയറ്റം പിടിച്ചുനിർത്താനും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുമുള്ള സർക്കാർ ഇടപെടലായ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ തുടങ്ങി. ജില്ലയിലെ 15 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും 185 സഹകരണ സംഘങ്ങളിലുമായി 200 കേന്ദ്രങ്ങളിലാണ് ഇക്കുറി ഓണച്ചന്ത പ്രവർത്തിക്കുന്നത്. ജയ, കുറുവ, മട്ട, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡിയോടെ പൊതുവിപണിയേക്കാൾ 30മുതൽ 50 ശതമാനംവരെ വിലക്കുറവിൽ ലഭിക്കും. വിവിധ സഹകരണ സംഘങ്ങളുടെ വെളിച്ചെണ്ണയാണ് ഓണച്ചന്തകളിലൂടെ നൽകുന്നത്. ദിനേശ്, റെയ്ഡ്കോ, മിൽമ തുടങ്ങിയ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവുണ്ട്. മറ്റ് നിത്യോപയോഗ സാധനങ്ങൾക്ക് 10മുതൽ 40 ശതമാനംവരെ വിലക്കുറവുമുണ്ട്. ബ്രാൻഡ് കമ്പനികളുടെ ഉൽപ്പന്നങ്ങളും ഓഫർ വിലകളിൽ ലഭ്യമാകും. ബിരിയാണി അരി, വെല്ലം, സേമിയ, പാലട, അരിയട, ചുവന്നുള്ളി, സവാള, കിഴങ്ങ് എന്നിവയ്ക്കും പ്രത്യേക വിലക്കുറവുണ്ടെന്ന് റീജണൽ മാനേജർ പി കെ അനിൽകുമാർ അറിയിച്ചു. ഒരുദിവസം 100 പേർക്കാണ് സബ്‌സിഡി ഇനങ്ങൾ ലഭ്യമാവുക. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. റേഷൻ കാർഡ് മുഖേനെ നിയന്ത്രണവിധേയമായാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്. അരി - 8 കിലോ, പച്ചരി - 2 കിലോ, പഞ്ചസാര ഒരുകിലോ, ചെറുപയർ - ഒരുകിലോ, കടല ഒരുകിലോ, ഉഴുന്ന് - ഒരുകിലോ, തുവരപരിപ്പ്,-ഒരുകിലോ, വൻപയർ - ഒരുകിലോ, മുളക് - ഒരുകിലോ, മല്ലി - 500 ഗ്രാം, വെളിച്ചെണ്ണ 500 മില്ലിലിറ്റർ എന്നിങ്ങനെ സബ്‌സിഡി നിരക്കിൽ ലഭിക്കും.










0 comments