15 വർഷത്തെ യുഡിഎഫ് ഭരണം ; ദുരിതക്കയത്തിൽ മുളന്തുരുത്തി

മുളന്തുരുത്തി പഞ്ചായത്തിലെ എസ്‌സി വനിതാ വ്യവസായകേന്ദ്രം കാടുകയറിയനിലയിൽ
കെ ആർ ബൈജു
Published on Oct 01, 2025, 03:59 AM | 1 min read
മുളന്തുരുത്തി
പതിനഞ്ചുവർഷത്തെ യുഡിഎഫ് ഭരണത്തിന്റെ ദുരിതക്കയത്തിലാണ് മുളന്തുരുത്തി പഞ്ചായത്ത്. അഴിമതിയും സ്വജനപക്ഷപാതവും വികസനമുരടിപ്പും കാരണം ജനംവലഞ്ഞു. 2020ൽ പുറത്തിറക്കിയ പ്രകടനപത്രികയിലെ 27 വാഗ്ദാനങ്ങളിൽ ഒന്നുപോലും നിറവേറ്റാൻ ഭരണസമിതിക്ക് കഴിഞ്ഞില്ല. ജൽജീവൻ മിഷന്റെ ഭാഗമായ ജലവിതരണ പദ്ധതികളും പ്രാദേശിക കുടിവെള്ള പദ്ധതികളും നടപ്പാക്കാനായില്ല. ഇതുമൂലം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്.
പള്ളിത്താഴം സ്റ്റാൻഡിന്റെ അശാസ്‌ത്രീയമായ നിർമാണംമൂലം ജനങ്ങൾ ബസിൽ കയറാൻ നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്. തിരുക്കൊച്ചി മാർക്കറ്റിന്റെ അപാകത്തെ തുടർന്ന് വ്യാപാരികളും പ്രതിഷേധത്തിലാണ്. പട്ടികവിഭാഗം വനിതകൾക്കായി ആരക്കുന്നത്ത് ആരംഭിച്ച വനിതാ വ്യവസായ പരിശീലനകേന്ദ്രം കാടുകയറി. വെട്ടിക്കൽ പ്രദേശത്ത് കോടികൾ മുടക്കി നിർമിച്ച പുതിയ കളിക്കളം ചതുപ്പുനിറഞ്ഞനിലയിലാണ്. പെരുമ്പിള്ളി–മറ്റത്താൻകടവ് റോഡ് പൂർണമായി തകർന്നതോടെ കാൽനടയാത്രപോലും ദുസ്സഹമായി.
കാരിക്കോട് ഗവ. യുപി സ്കൂൾ അങ്കണത്തിൽ കോടികൾ ചെലവിട്ട് നിർമിച്ച സ്വിമ്മിങ് പൂൾ സ്വകാര്യ ക്ലബ്ബിന് വിട്ടുകൊടുത്തതിനുപിന്നിൽ അഴിമതിയുള്ളതായി ആക്ഷേപമുയർന്നിട്ടുണ്ട്. പഞ്ചായത്തിൽ നടത്തിയ ഇരുപതിലധികം താൽക്കാലിക നിയമനങ്ങളിൽ പ്രസിഡന്റിന്റെ ബന്ധുക്കളെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റി. പട്ടികജാതി സംവരണംപോലും അട്ടിമറിച്ച് നിയമിച്ചത് ഡിപ്പാർട്ട്മെന്റ് റദ്ദാക്കി. മുളന്തുരുത്തി സഹകരണ ബാങ്കിലെ വായ്പതട്ടിപ്പിൽ പങ്കാളികളായവരടക്കമാണ് പഞ്ചായത്തിലെ നിലവിലെ യുഡിഎഫ് ഭരണസമിതിയിലുള്ളത്.










0 comments