റെയിൽവേ പ്ലാറ്റ്ഫോം മേൽക്കൂരയിൽ അതിഥിത്തൊഴിലാളി ; 10 ട്രെയിനുകൾ വൈകി

ആലുവ
ആലുവ റെയിൽവേ സ്‌റ്റേഷനിൽ ആശങ്ക സൃഷ്ടിച്ച് പ്ലാറ്റ്ഫോം മേൽക്കൂരയിൽ കയറി അതിഥിത്തൊഴിലാളി. ബംഗാൾ സ്വദേശി കൈലാഷ് റായ് ആണ് ബാഗുമായി ഒരുമണിക്കൂർ മേൽക്കൂരയുടെ മുകളിൽ തങ്ങിയത്. അപകടം ഒഴിവാക്കാൻ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാൽ ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു.
ബുധൻ രാവിലെ 6.15നാണ് മേൽക്കൂരയ്‌ക്ക് മുകളിലൂടെ ഇയാൾ നടക്കുന്നത് ആർപിഎഫ് ഉദ്യോഗസ്ഥർ കണ്ടത്. ഉയർന്ന വോൾട്ടേജിൽ വൈദ്യുതി പ്രവഹിക്കുന്ന ലൈനിന് തൊട്ടടുത്തായതിനാൽ ആർപിഎഫിന് അടുക്കാനായില്ല. അഗ്നിരക്ഷാസേനയെത്തിയെങ്കിലും അവരും ഇറങ്ങാൻ തയ്യാറായില്ല.
വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം ഏറെ പണിപ്പെട്ടാണ് ആർപിഎഫ് ഇയാളെ പിടികൂടി താഴെയിറക്കിയത്. പിടികൂടാൻ ശ്രമിക്കുമ്പോൾ ഇയാൾ മേൽക്കൂരയിലൂടെ ഓടി. ഒരു മണിക്കൂറോളം ഇരുദിശകളിലേക്കുമുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. 10 ട്രെയിനുകളാണ് പിടിച്ചിട്ടത്. ആർപിഎഫ് ആലുവ ഇൻസ്പെക്ടർ എ പി വേണുവിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.










0 comments