കാക്കനാട് മെട്രോ നിർമാണം
ചെമ്പുമുക്ക് റോഡിൽ ‘പൊടി’പൂരം; വഴിമുട്ടി യാത്രക്കാർ

കാക്കനാട്
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന കാക്കനാട് -ചെമ്പുമുക്ക് മേഖലയിൽ പൊടിശല്യം യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതമാകുന്നു.
ചെമ്പുമുക്ക് മുതൽ സിവിൽലൈൻ റോഡിലും സീപോർട്ട് എയർപോർട്ട് റോഡിലെ ചില ഭാഗങ്ങളിലും സ്ഥിതി അതീവഗുരുതരമാണ്.
ചെമ്പുമുക്കിൽ മെട്രോ സ്റ്റേഷൻ നിർമാണത്തിനായുള്ള പൈലിങ് പ്രവർത്തനങ്ങളാണ് പൊടിപടലങ്ങൾക്ക് പ്രധാന കാരണം. പൈലിങ് നടക്കുന്ന സ്ഥലത്തെ ചെളിവെള്ളം വാഹനങ്ങളുടെ ടയറുകളിൽ പറ്റിപ്പിടിച്ച് റോഡിൽ പടരുകയാണ്. വെയിലത്ത് ഈ ചെളി ഉണങ്ങി വാഹനങ്ങൾ കടന്നുപോകുമ്പോഴാണ് കിലോമീറ്ററുകളോളം ‘പൊടി’പൂരമാകുന്നത്. വലിയ വാഹനങ്ങൾ പോകുമ്പോൾ പൊടി ഉയർന്ന് യാത്രാബസുകൾക്കുള്ളിൽവരെ അടിച്ചുകയറുന്നു.
മഴ മാറിയതോടെ പൊടിശല്യം രൂക്ഷമായിട്ടുണ്ട്. ഹെൽമെറ്റിനുള്ളിലൂടെ പൊടി കയറുന്നതിനാൽ ഇരുചക്ര വാഹനയാത്രക്കാർക്കും ദുരിതമായി. കാഴ്‌ചമറച്ച് പൊടി ഉയരുന്നതോടെ റോഡിലെ യാത്രയും പ്രതിസന്ധിയിലായി. കാൽനടക്കാരും മൂക്കുപൊത്തിയാണ് കടന്നുപോകുന്നത്. റോഡരികിലെ കച്ചവടക്കാരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കെഎംആർഎൽ അധികൃതരുടെ നിർദേശപ്രകാരം ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ച് റോഡ് നനച്ചെങ്കിലും വെയിൽ കാരണം പെട്ടെന്നുതന്നെ ഉണങ്ങി പഴയ അവസ്ഥയിലേക്ക് മാറുന്നു. നിർമാണ പ്രവർത്തനങ്ങൾക്കായി റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ റോഡിന്റെ വീതി കുറഞ്ഞിട്ടുണ്ട്. ഇവിടങ്ങളിൽ വാഹനങ്ങൾ ടാർ ചെയ്ത ഭാഗത്തുനിന്ന് മാറി റോഡിന്റെ ഓരംപറ്റി ഓടിക്കേണ്ടി വരുമ്പോഴാണ് പൊടി കൂടുതൽ ഉയരുന്നത്. കടകളുടെ മുൻവശം വ്യാപാരികൾ തന്നെ സ്വന്തം നിലയിൽ വെള്ളമടിച്ച് പൊടി ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്.









0 comments