തർക്കപരിഹാരത്തിന് സമീപിക്കാം; ആമ്പല്ലൂർ മീഡിയേഷൻ സെന്ററിന് തുടക്കം

ആമ്പല്ലൂർ
കേന്ദ്രമധ്യസ്ഥത നിയമത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിൽ ആദ്യമായി അയൽപക്കതലത്തിൽ പ്രൊഫഷണൽ മധ്യസ്ഥസേവനം ജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആമ്പല്ലൂർ പഞ്ചായത്തിൽ ആമ്പല്ലൂർ മീഡിയേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. ആമ്പല്ലൂർ പഞ്ചായത്ത്, ശ്രീനാരായണ ലോ കോളേജ്, ദ മീഡിയേഷൻ സൊസൈറ്റി, പൂത്തോട്ട എന്നിവയുടെ സംയുക്ത സംരംഭമാണിത്. തർക്കങ്ങൾ കൂടുതൽ സങ്കീർണമായി വ്യക്തികൾക്കും കുടുംബങ്ങൾക്കും ഉണ്ടാകുന്ന മാനസിക, വൈകാരിക ബുദ്ധിമുട്ടുകളും സാമ്പത്തിക ചെലവുകളും വർധിക്കുംമുമ്പ് പ്രൊഫഷണൽ മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ ആളുകൾക്ക് സമീപിക്കാവുന്ന ഇടമാകും മീഡിയേഷൻ സെന്റർ.
ഹൈക്കോടതി ജഡ‍്ജി ജസ്റ്റിസ് വി എം ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ജി രഞ്ജിത്ത് അധ്യക്ഷനായി. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ ആമ്പല്ലൂർ മീഡിയേഷൻ സെന്ററിന്റെ ലോഗോ പ്രകാശിപ്പിച്ചു. പങ്കാളിത്ത സ്ഥാപനങ്ങൾ തമ്മിലുള്ള ധാരണപത്രം ജില്ലാ പഞ്ചായത്ത് അംഗം ബിനി ഷാജി കൈമാറി. ജനകീയ ബോധവൽക്കരണ ലഘുലേഖ ശ്രീനാരായണ ലോ കോളേജ് മാനേജർ എ ഡി ഉണ്ണിക്കൃഷ്ണൻ പ്രകാശിപ്പിച്ചു. ശ്രീനാരായണ ലോ കോളേജ് പ്രിൻസിപ്പൽ ഡോ. കെ ആർ രഘുനാഥൻ, ദ മീഡിയേഷൻ സൊസൈറ്റി പ്രസിഡന്റ് അഡ്വ. രാജേഷ് സി മുട്ടത്ത്, എം കെ അബ്ദുള്ള, ഷീല സത്യൻ, കർണകി രാഘവൻ, എം കെ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു..










0 comments