എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ

മുഹമ്മദ് ഷാഫി, സരിത
കൊച്ചി
എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ. ആലപ്പുഴ തൃക്കുന്നപ്പുഴ പാണ്ടികശാല വീട്ടിൽ മുഹമ്മദ് ഷാഫി (29), അന്പലപ്പുഴ സ്വദേശിനി സരിത (39) എന്നിവരെയാണ് എക്‌സൈ് പിടികൂടിയത്.
എറണാകുളം സൗത്ത് ഭാഗത്തെ ഹോട്ടലിൽനിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെയാണ് ആദ്യം കസ്‌റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം ഇവർ ബംഗളൂരുവിൽനിന്ന് എംഡിഎംഎയുമായി എത്തിയെന്ന വിവരം എക്സെെസിന് ലഭിച്ചു.
തുടർന്ന് ഇവർ താമസിച്ചിരുന്ന മുറി കണ്ടെത്തി പരിശോധന നടത്തി. ഇൗസമയം സരിത ആലപ്പുഴയിൽ ലഹരിവിൽപ്പനയ്‌ക്ക് പോയിരിക്കുകയായിരുന്നു. ഇവർ എറണാകുളത്ത് മടങ്ങിയെത്തിയപ്പോൾ കസ്‌റ്റഡിയിലെടുത്തു. വിൽപ്പനയ്‌ക്കായി കൊണ്ടുപോയ എംഡിഎംഎ ആലപ്പുഴയിലെ ഒരുവീട്ടിൽ സൂക്ഷിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് സരിതയുമായി അവിടെയെത്തി. 28.76 ഗ്രാം എംഡിഎംഎ ഇവിടെനിന്ന് കണ്ടെടുത്തു.
ബംഗളൂരുവിൽനിന്ന് വാങ്ങുന്ന രാസലഹരി ആലപ്പുഴയിലും എറണാകുളത്തുമാണ് വിറ്റിരുന്നത്. ലോഡ്ജുകളിൽ മുറി എടുത്തായിരുന്നു വിൽപ്പന. ഐടി മേഖലയിലുള്ളവരെയും കോളേജ് വിദ്യാർഥികളെയും കേന്ദ്രീകരിച്ചായിരുന്നു ഇടപാട്. സ്ഥിരം വാങ്ങുന്നവർക്കും അവർ നിർദേശിക്കുന്നവർക്കും മാത്രമായിരുന്നു വിൽപ്പന. ഒരു മൊബൈൽഫോണും 17,770 രൂപയും പിടിച്ചെടുത്തു. ഇവരിൽനിന്ന് എംഡിഎംഎ വാങ്ങിയവരും നിരീക്ഷണത്തിലാണ്.
എറണാകുളം എക്സ്സൈസ് ഇൻസ്‌പെക്ടർ ആർ അഭിരാജ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി ജി അനൂപ്, സിവിൽ എക്സ്സൈസ് ഓഫീസർ സിദ്ധാർഥ് എസ് അമൽ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
തലവൻ തൃശൂർ സ്വദേശി; സരിത ഇരിട്ടിയിലിറങ്ങി, കൊച്ചിയിൽ പൊങ്ങി
മുഹമ്മദ് ഷാഫിയും സരിതയും അടങ്ങുന്ന ലഹരിവിൽപ്പനസംഘത്തിന്റെ തലവൻ തൃശൂർ സ്വദേശിയാണെന്നാണ് വിവരം. ഇയാൾക്കായി അന്വേഷണം തുടങ്ങി. ബംഗളൂരുവിലെ നൈജീരിയൻ സംഘത്തിൽനിന്നാണ് ഇവർ എംഡിഎംഎ വാങ്ങിയിരുന്നത്.
ചെറിയ അളവിൽ വാങ്ങുന്ന എംഡിഎംഎ സരിത ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവരിക. ഇത്തവണ വരുന്പോൾ പരിശോധന നടക്കുന്നതറിഞ്ഞ് സരിത ഇരിട്ടിയിൽ ബസിൽനിന്നിറങ്ങി. അവിടെനിന്ന് കോഴിക്കോട് എത്തി ട്രെയിൻ മാർഗം കൊച്ചിയിലേക്ക് വരികയായിരുന്നു. തുടർന്നാണ് വിൽപ്പനയ്‌ക്കായി ആലപ്പുഴയ്‌ക്ക് തിരിച്ചത്.










0 comments