വിഷുദിനത്തിൽ വൻ രാസലഹരിവേട്ട
142 ഗ്രാം എംഡിഎംഎയും ഹാഷിഷ് ഓയിലും പിടിച്ചു

കൊച്ചി
എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് വിഷുദിനത്തിൽ നടത്തിയ വാഹനപരിശോധനയിൽ വൻ രാസമയക്കുമരുന്നുശേഖരവുമായി മലപ്പുറം സ്വദേശി പിടിയിലായി. പെരിന്തൽമണ്ണ അങ്ങാടിപ്പുറം ചെളിമറ്റപ്പുറം വീട്ടിൽ സുഹൈൽ റാഷിദാണ് (29) അറസ്റ്റിലായത്. ഇയാളിൽനിന്ന് 142 ഗ്രാം എംഡിഎംഎയും 3.074 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
കൊച്ചി പള്ളുരുത്തി ഭാഗത്തുനിന്നാണ് പ്രതിയിൽനിന്ന് 48 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. പ്രതി ഉപയോഗിച്ച കാറും പിടിച്ചെടുത്തു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽനിന്ന് ലഭിച്ച സൂചനകളിൽ ഇയാൾ ഇടപ്പള്ളിയിലെ ഹോട്ടലിൽ താമസിച്ചിരുന്നതായി വിവരം ലഭിച്ചു. ഇവിടെ നടത്തിയ തുടർ പരിശോധനയിൽ 94.23 ഗ്രാം എംഡിഎംഎയും നാലുഗ്രാം ഹാഷിഷ് ഓയിലും കൂടി കണ്ടെടുക്കുകയായിരുന്നു.
ലഹരിവസ്തുക്കൾ തൂക്കിനൽകാൻ ഉപയോഗിച്ച ഡിജിറ്റൽ ത്രാസ്, ഐഫോൺ എന്നിവയും പിടിച്ചെടുത്തു. മലപ്പുറത്തുനിന്ന് കൊച്ചി ഭാഗത്തേക്ക് ലഹരി കടത്തുന്ന സംഘത്തിൽപ്പെട്ടയാളാണ് പ്രതി. ഇയാൾക്ക് എംഡിഎംഎ എത്തിച്ചുനൽകുന്ന ആളെക്കുറിച്ചും എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ തുടർ അന്വേഷണങ്ങളും അറസ്റ്റും ഉണ്ടാകുമെന്ന് എക്‌സൈസ് അറിയിച്ചു.
എറണാകുളം എക്‌സൈസ് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത്കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ലഹരിവസ്‌തുക്കൾ പിടിച്ചത്.










0 comments