ഐക്യദാർഢ്യവുമായി ജീവനക്കാരും പെൻഷൻകാരും

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം, ബീം ജില്ലാ കമ്മിറ്റികള്‍ നടത്തിയ ധർണ ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് മനീഷ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
വിദ്യാർഥി യുവജന സമരത്തിനെതിരെ ഡൽഹി പൊലീസ് നടത്തിയ നരനായാട്ടിനെതിരെ പ്രതിഷേധിച്ചും സമരം നടത്തുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേന്ദ്രജീവനക്കാരും പെൻഷൻകാരും മാർച്ച് നടത്തി. എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിൽനിന്ന് ആരംഭിച്ച മാർച്ച് കേന്ദ്ര കോൺഫെഡറേഷൻ അഖിലേന്ത്യാ കമ്മറ്റി അംഗം എസ് ധന്യ ഉദ്ഘാടനം ചെയ്തു.
കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം കെ അഭിലാഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ബി സുധീഷ് ബാബു, എം എൻ അരുൺ കുമാർ, ടി കെ സജീവൻ, ബിജു സക്കറിയ, എം ഒ വിൽസൺ, ബിന്ദു മല്ലിശ്ശേരി, എം പി ഗോപകുമാർ, അരുൺ ആർ ദാസ്, കെ രവിക്കുട്ടൻ, വി എസ് പ്രവീൺ എന്നിവർ സംസാരിച്ചു.
ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം, ബീം ജില്ലാ കമ്മിറ്റികള്‍ മേനക എസ്ബിഐക്കുമുന്നില്‍ ധർണ നടത്തി. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് മനീഷ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബെഫി ജില്ലാ പ്രസിഡന്റ് കെ പി സുശീൽകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി എം സോന, ജില്ലാ വൈസ് പ്രസിഡന്റ് വി വിമൽ, എകെബിആര്‍എഫ് ജില്ലാ സെക്രട്ടറി സി ഗോകുലൻ, ബീം വൈസ് പ്രസിഡന്റ് കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കേസെടുത്തത് അപലപനീയം: എസ് സതീഷ്
കൊച്ചി
ഡൽഹിയിലെ വിദ്യാർഥിസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പനമ്പള്ളിനഗറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തത് അപലപനീയമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു. സെൻട്രൽ പാർക്കിൽ സംഘടിപ്പിച്ച "ആസാദി പാട്ടും പ്രതിഷേധവും -നമ്മളും അവർക്കൊപ്പം’ പരിപാടിയിൽ റാപ്പർ വേടൻ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. കണ്ടാലറിയാവുന്ന 90 പേർക്കെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് സ്വമേധയാ കേസെടുത്തത്.
ഗതാഗതതടസ്സം ഉണ്ടാക്കിയെന്നും അനുമതിയില്ലാതെയാണ് പരിപാടി നടത്തിയതെന്നും ആരോപിച്ചാണ് കേസ്. സമാധാനപരമായി നടന്ന ജനാധിപത്യ പ്രതിഷേധത്തിൽ പങ്കെടുത്തവരെ കുറ്റവാളികളാക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്. കേന്ദ്രസർക്കാരിന്റെ വിദ്യാർഥിവിരുദ്ധനയങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെ കള്ളക്കേസെടുത്ത് അടിച്ചമർത്തുകയാണ് ഡൽഹിയിൽ മോദി സർക്കാർ ചെയ്യുന്നത്. രാജ്യം മുഴുവൻ വിദ്യാർഥികൾക്ക് പിന്തുണ നൽകി തെരുവിൽ ഇറങ്ങുകയാണ്. ഈ ഘട്ടത്തിലാണ് വി ഡി സതീശൻ സർക്കാർ ഇത്തരം കള്ളകേസ് എടുക്കുന്നത്. നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവയ്‌ക്കണമെന്ന ആവശ്യമുന്നയിച്ച് സമാധാനപരമായി സമരം ചെയ്തവർക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണം. ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും എസ് സതീഷ് പ്രസ്‌താവനയിൽ പറഞ്ഞു.









0 comments