ആലുവ എംജി ടൗൺഹാളിന് 50 വയസ്; വീണ്ടെടുക്കുമോ പഴയ പ്രതാപം

ആലുവ എംജി ടൗൺഹാൾ
ആലുവ
ഒരുകാലത്ത് ആലുവയുടെ മുഖമുദ്രകളിലൊന്നായിരുന്ന എംജി ടൗൺഹാളിന് ചൊവ്വാഴ്‌ച 50 വയസ്സ്. അരനൂറ്റാണ്ടിനിടെ ആലുവയുടെ സാംസ്കാരിക, സാമൂഹിക ജീവിതത്തിലെ നിരവധി പ്രധാന പരിപാടികൾക്ക് വേദിയായി മഹാത്മാഗാന്ധിയുടെ പേരിലുള്ള ടൗൺ ഹാൾ.
എന്നാൽ, നിലവിൽ പഴയ പ്രതാപം മങ്ങി കാലപ്പഴക്കത്തിന്റെ അവശതകളിലാണ് ടൗൺഹാൾ. പുതുക്കി നിർമിക്കാനും ആധുനികവൽക്കരണത്തിനും നഗരസഭ ബജറ്റിൽ എല്ലാ വർഷവും കോടികൾ വകയിരുത്തുമെങ്കിലും നടപടികൾ മുന്നോട്ടുപോകാറില്ല. മാലിന്യംതള്ളൽ കേന്ദ്രമായി മാറി ടൗൺഹാൾവളപ്പ്. എങ്കിലും നഗരത്തിനുള്ളിൽ കുറഞ്ഞ വാടകയിലും ആവശ്യമായ പാർക്കിങ് സൗകര്യത്തോടെയും ലഭിക്കുന്ന മറ്റു ഹാളുകൾ കുറവായതിനാൽ ആളുകൾ ഇപ്പോഴും എംജി ടൗൺഹാളിനെ ആശ്രയിക്കുന്നുണ്ട്. 1976 സെപ്തംബർ 15ന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരനാണ് ടൗൺഹാൾ ഉദ്ഘാടനം ചെയ്തത്. യു ജെ തര്യനായിരുന്നു നഗരസഭാ ചെയർമാൻ. വലിയ സ്വീകരണമാണ് ഉദ്‌ഘാടനദിവസം ഒരുക്കിയിരുന്നത്. പൊതുയോഗങ്ങൾ, സമ്മേളനങ്ങൾ, സാംസ്കാരിക പരിപാടികൾ, വിവാഹച്ചടങ്ങുകൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് നഗരവാസികളുടെ പ്രധാന ആശ്രയമായി എംജി ടൗൺഹാൾ മാറി.
പത്ത് സിനിമകൾ ചിത്രീകരിച്ചു. ടൗൺഹാൾ ഏറെ ഇഷ്ടപ്പെട്ട നടൻ സത്യന്റെ മകൻ സതീഷ് സത്യൻ ഏറ്റെടുത്ത് നടത്താൻ തയ്യാറായിരുന്നെങ്കിലും നഗരസഭാ കൗൺസിൽ ആവശ്യം അംഗീകരിച്ചില്ല. ആധുനിക സൗകര്യങ്ങളോടെ ടൗൺഹാൾ പുതുക്കിനിർമിക്കുമെന്ന പ്രതീക്ഷയിലാണ് ആലുവക്കാർ.










0 comments