ഭക്ഷണവിതരണത്തിന്റെ മറവിൽ മദ്യവിൽപ്പന; 2 പേർ പിടിയിൽ

രമേശ് , പി എ ലിബിന്‍ ജോസ്
കൊച്ചി /മട്ടാഞ്ചേരി
മദ്യശാലകൾക്ക് അവധിയുള്ള ഒന്നാംതീയതി വില്‍ക്കാൻ സൂക്ഷിച്ച മദ്യവുമായി ഓൺലൈൻ ഭക്ഷണവിതരണക്കാരായ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. 42 ലിറ്റര്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യവുമായി മലപ്പുറം പെരിന്തല്‍മണ്ണ നെല്ലിക്കല്‍ വീട്ടില്‍ രമേശിനെ (38) എറണാകുളം എക്‌സൈസും മട്ടാഞ്ചേരി പനയപ്പിള്ളി കോര്‍പ്പറേഷന്‍ നഗറില്‍ പുളിമൂട്ട് പറമ്പില്‍ പി എ ലിബിന്‍ ജോസി (36)നെ പൊലീസുമാണ് അറസ്‌റ്റ് ചെയ്‌തത്.
കലൂരിൽ നടത്തിയ പട്രോളിങ്ങിനിടെ രമേശിനെ 30 ലിറ്റര്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യവുമായാണ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ വൈപ്പിനിലെ വാടകവീട്ടില്‍നിന്ന് 12 ലിറ്റര്‍ മദ്യംകൂടി പിടിച്ചെടുത്തു. മദ്യം കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.
ചൊവ്വ രാവിലെ പനയപ്പിള്ളിയിലെ വീട്ടില്‍ നിന്ന് 42 കുപ്പികളിലായി സൂക്ഷിച്ച 21 ലിറ്റർ മദ്യവുമായാണ് ലിബിന്‍ ജോസിനെ പിടികൂടിയത്.
ബിവറേജസ് ഒൗട്ട്‌ലെറ്റിൽനിന്ന് വാങ്ങി സൂക്ഷിച്ച മദ്യം അവധിദിവസം കൂടിയ വിലയ്‌ക്ക് ആളുകൾക്ക് എത്തിച്ചുനൽകുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.
മട്ടാഞ്ചേരി അസിസ്‌റ്റന്റ് കമീഷണർ അജിത്ത് കുമാര്‍, ഫോർട്ട് കൊച്ചി ഇൻസ്പെക്ടർ വിപിൻ ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.










0 comments