ജീവനെടുക്കുന്നു സര്‍ക്കാര്‍
വീണ്ടും എലിപ്പനി മരണം: പ്രതിരോധം പരാജയം

കൊച്ചി
എലിപ്പനി ബാധിച്ച് ജില്ലയില്‍ ഒരു മരണംകൂടി. ഈ മാസം മൂന്നാമത്തെയാളാണ് എലിപ്പനിമൂലം മരണപ്പെടുന്നത്. പറവൂര്‍ കരുമാല്ലൂര്‍ സ്വദേശിയായ അന്‍പതുകാരനാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ജൂണ്‍ ഒന്‍പതിന് കുമ്പളങ്ങിയില്‍ അറുപത്തിനാലുകാരനും ഇരുപതിന് എരൂരില്‍ അറുപത്തിമൂന്നുകാരനും എലിപ്പനി ബാധിച്ച് മരിച്ചിരുന്നു.
ജില്ലയില്‍ വീണ്ടും എലിപ്പനി മരണങ്ങള്‍ ഉണ്ടാകുന്നതോടെ ജനം ഭീതിയിലാണ്. മൂന്നു ദിവസം, സര്‍ക്കാര്‍ ഡ്രൈഡേ ആചരിച്ചെങ്കിലും അത് ഫലപ്രദമായില്ലെന്ന് തുടരെയുണ്ടാകുന്ന മരണങ്ങള്‍ തെളിയിക്കുന്നു. തദ്ദേശസ്ഥാപനങ്ങളുടെ മഴക്കാലപൂര്‍വ ശുചീകരണവും പരാജയപ്പെട്ടു. ജില്ലയില്‍ ഇതുവരെ ഇരുപതുപേരാണ് ഈ മാസം വിവിധ പകര്‍ച്ചവ്യാധിമൂലം മരിച്ചത്.
പടര്‍ന്ന് എലിപ്പനി
ജില്ലയില്‍ മാലിന്യ നിര്‍മാര്‍ജനത്തില്‍ വീഴ്ചയുണ്ടായതോടെ എലിപ്പനി പടരുകയാണ്. ശനിയാഴ്ച പെരുമ്പാവൂര്‍, കോതമംഗലം, കാക്കനാട്, കടയിരുപ്പ്, കരുമാല്ലൂര്‍ എന്നിവിടങ്ങളില്‍ പുതിയതായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കുറയാതെ പനിച്ചൂടും ഡെങ്കിയും
ജില്ലയില്‍ ഈ മാസം 24,309 പേര്‍ പനിബാധിതരായി. ശനിയാഴ്ച 890പേര്‍ക്ക് പനി ബാധിച്ചു. ഡെങ്കിയും ജില്ലയില്‍ അതിവേഗം വ്യാപിക്കുന്നുണ്ട്. ബിനാനിപുരം, ചൂര്‍ണിക്കര, ഇടപ്പള്ളി, ഏലൂര്‍, ഏഴിക്കര, മലയിടംതുരുത്ത്, മുളന്തുരുത്തി, പട്ടിമറ്റം, പൊന്നുരുന്നി, തമ്മനം പ്രദേശങ്ങളില്‍ പുതിയതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നിയന്ത്രണം പാളി: "കൊതുകിനെ കൊല്ലാന്‍ ആളെ അന്വേഷിച്ച്' ആരോഗ്യവകുപ്പ്
കൊച്ചി
ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ "കൊതുകിനെ നശിപ്പിക്കാന്‍ ആളെ അന്വേഷിച്ച്' ആരോഗ്യ വകുപ്പ്. ജൂണില്‍മാത്രം കൊതുകുജന്യരോഗങ്ങളായ വെസ്റ്റ്നൈല്‍ പനി, ഡെങ്കി എന്നിവ ബാധിച്ച് നാലുപേര്‍ മരിച്ചിരുന്നു. സംസ്ഥാനത്ത് മഴക്കാലമെത്തി ഒരുമാസം തികയുമ്പോഴാണ് ജില്ലയിലെ നഗരപ്രദേശങ്ങളിൽ കൊതുകുജന്യ രോഗനിയന്ത്രണത്തിനും ഉറവിട നശീകരണപ്രവർത്തനങ്ങൾക്കുമായി 675- രൂപ ദിവസവേതനാടിസ്ഥാനത്തിൽ കണ്ടിൻജന്റ് ജീവനക്കാരെ ജില്ലാ മെഡിക്കൽ ഓഫീസ് നിയമിക്കാനൊരുങ്ങുന്നത്.
കൊതുകുനശീകരണം അത്യാവശ്യമാണെന്നിരിക്കെ ഈ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നത് ജൂലെെ 13, 14 തീയതികളിലാണ്. രാവിലെ 10 മുതൽ 11 വരെ എറണാകുളം ഗവ. നഴ്സിങ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് അഭിമുഖം. കൊതുകുനശീകരണത്തിനും പകര്‍ച്ചവ്യാധി നിയന്ത്രണത്തിനുമായി 20, 21, 22 തീയതികളില്‍ നടത്തിയ ഡ്രൈഡേ ഫലപ്രദമാകാത്തതാണ് ഇപ്പോള്‍ ജീവനക്കാരെ നിയമിക്കുന്നതെന്നാണ് ആക്ഷേപം.









0 comments