കണ്ണടച്ച് ആരോഗ്യ, തദ്ദേശ വകുപ്പുകള്‍
എലിപ്പനി ആളെക്കൊല്ലുന്നു

നഗരത്തില്‍ പൊതുനിരത്തില്‍ വിഹരിക്കുന്ന എലികള്‍ /ഫോട്ടോ: വി കെ അഭിജിത്ത്
കൊച്ചി
ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വീഴ്ചമൂലം ഒരാള്‍കൂടി എലിപ്പനി ബാധിച്ച് മരിച്ചു. ജൂലെെ മൂന്നിന് കൂത്താട്ടുകുളം സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി ഉണ്ടാകുന്ന എലിപ്പനിമരണങ്ങള്‍ ജില്ലയെ ഭീതിയിലാഴ്ത്തുകയാണ്. ജൂണ്‍ ഒന്നുമുതല്‍ ഇതുവരെ എലിപ്പനി ബാധിച്ചുള്ള മരണം ഏഴായി.
ജൂണ്‍ ഒന്പതിന് കുമ്പളങ്ങിയില്‍ അറുപത്തിനാലുകാരന്‍, 20ന് എരൂരില്‍ അറുപത്തിമൂന്നുകാരന്‍, 25ന് അന്പതുകാരനായ കരുമാല്ലൂര്‍ സ്വദേശി, ജൂലൈ ഒന്നിന് കടവന്ത്രയിൽ ഇരുപത്തിമൂന്നുകാരനായ അതിഥിത്തൊഴിലാളി, പട്ടിമറ്റത്ത് നാല്‍പ്പത്തെട്ടുകാരനും ഉദ്യോഗമണ്ഡലില്‍ അറുപത്തിനാലുകാരനും എലിപ്പനി ബാധിച്ച് മരിച്ചു.
പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ ഡ്രൈഡേ ആചരിച്ചെങ്കിലും ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. മാലിന്യനീക്കത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ പരാജയപ്പെടുകകൂടി ചെയ്തപ്പോള്‍ എലിയും തെരുവുനായകളും ഉള്‍പ്പെടെ പെരുകുകയും ചെയ്തു.
കുതിച്ചുയര്‍ന്ന് പനിച്ചൂട്
ജില്ലയില്‍ തിങ്കളാഴ്ച പനിബാധിതരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. പുതിയതായി 1072 പേര്‍ പനിബാധിതരായി. 229 പേര്‍ക്ക് വയറിളക്കരോഗങ്ങളും പിടിപെട്ടു.









0 comments