തൃക്കാക്കരയിൽ നിറഞ്ഞ് പുഷ്‌പ ദാസ്

തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പുഷ്‌പ ദാസ് തൃക്കാക്കര പട്ടണത്തിലെ വീടുകളിലെത്തി വോട്ട് അഭ്യർഥിക്കുന്നു
തൃക്കാക്കര
ഓരോ വീടിന്റെയും അകത്തളങ്ങളിൽപ്പോലും സുപരിചിതയായ തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പുഷ്‌പ ദാസ് സ്വതസിദ്ധമായ ചെറുപുഞ്ചിരിയോടെ മണ്ഡലത്തിൽ സജീവമായി. സിപിഐ എം ജില്ലാകമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തക എന്നീ നിലകളിൽ ജില്ലയിലാകെ ഇൗ പെൺകരുത്ത് നിത്യസാന്നിധ്യമാണ്. വോട്ട് തേടി എത്തുന്ന വീടുകളിലെ സ്‌ത്രീകൾ പെൻഷൻ കൃത്യമായി കിട്ടുന്നതിനെക്കുറിച്ചും കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിലെയും സർക്കാർ ആശുപത്രികളിലെയും വികസനത്തെക്കുറിച്ചും അതിന് കാരണമായ സർക്കാരിനെക്കുറിച്ചും വാതോരാതെ സ്ഥാനാർഥിയുമായി സംവദിച്ചു.
ഇടപ്പള്ളി സെന്റ് ജോർജ് പള്ളിയിലെത്തി വോട്ട് അഭ്യർഥിച്ചാണ് ചൊവ്വാഴ്ചത്തെ പ്രചാരണം തുടങ്ങിയത്.
ഇടപ്പള്ളി മഹാഗണപതി ക്ഷേത്രം, പോണേക്കാവ് ഭഗവതി ക്ഷേത്രം, മാമംഗലം മൗണ്ട് കാർമൽ ചർച്ച്, മരിയൻ സ്നേഹഭവൻ, മാമംഗലം എസ്എൻഡിപി യോഗം ശാഖ, പോണേക്കര സെന്റ് ഇഗ്‌നേഷ്യസ് ലയോള സ്കൂൾ, സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച്, ഇടപ്പള്ളി ജുമാമസ്ജിദ്, ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ റോഡ് പരിസരം, ഇടപ്പള്ളി സബ് രജിസ്‌ട്രാർ ഓഫീസ്, സായി സർവീസ് സെന്റർ, ഇടപ്പള്ളി എംഎജെ ആശുപത്രി, പയസ് ഗേൾസ് ഹൈസ്കൂൾ, സെന്റ് ജോസഫ്സ് അഡോറേഷൻ കോൺവന്റ് എന്നിവിടങ്ങളിലും വോട്ടഭ്യർഥിച്ചു.
കടവന്ത്രയിലെ കുമാരനാശാൻ നഗറിൽ താമസിക്കുന്ന മുൻ മുഖ്യമന്ത്രി ഇ കെ നയനാരുടെ മകൻ വിനോദ്, മുൻ മന്ത്രി ടി കെ രാമകൃഷ്ണന്റെ മരുമകൻ കെ മോഹൻ എന്നിവരെ സന്ദർശിച്ചു. മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് കെ എൻ രവീന്ദ്രനാഥിനെ കണ്ടു. ബുധനാഴ്‌ച പൂണിത്തുറ, വൈറ്റില എന്നിവിടങ്ങളിൽ പര്യടനം നടത്തും. വൈകിട്ട് നാലിന് കാക്കനാട് ജങ്‌ഷനിൽനിന്ന് റോഡ് ഷോ ആരംഭിക്കും.










0 comments