പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ എൽഡിഎഫ് പാലും മുട്ടയും നൽകും

പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ നിർത്തലാക്കിയ ഭക്ഷണവിതരണം എൽഡിഎഫ് ഏറ്റെടുക്കുന്നതിനുള്ള കത്ത് പാർലമെന്ററി പാർടി സെക്രട്ടറി വി പി ബാബു ആശുപത്രി സൂപ്രണ്ടിന് നൽകുന്നു
പെരുമ്പാവൂർ
താലൂക്കാശുപത്രിയിൽ ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്‌എംസി) നിർത്തലാക്കിയ ഭക്ഷണവിതരണം ഫണ്ട് ലഭിക്കുംവരെ എൽഡിഎഫ് ഏറ്റെടുക്കും. എൽഡിഎഫ് പെരുമ്പാവൂർ മുനിസിപ്പൽ കമ്മിറ്റിയുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ താലൂക്കാശുപത്രിയിലെ കിടപ്പുരോഗികൾക്ക് പാലും മുട്ടയും സൗജന്യമായി വിതരണം ചെയ്യുമെന്ന് കൗൺസിലർമാർ അറിയിച്ചു. എൽഡിഎഫ് കൗൺസിലർമാരായ വി പി ബാബു, ഡോ. അജി സി പണിക്കർ,
കെ പി റെജിമോൻ, വി ഒ ചെറിയാൻ, ബീന രാജൻ, കെ ബി നൗഷാദ്, ഹയറുന്നിസ നസീർ, എൽദോസ് വീണമാലി, ലത എസ് നായർ, സബീന നിഷാദ്, ഗസല സിറാജ് എന്നിവർ ഒപ്പിട്ട കത്ത് ആശുപത്രി സൂപ്രണ്ടിന് നൽകി. ഭക്ഷണവിതരണത്തിന് മുൻ എൽഡിഎഫ് സർക്കാർ അനുവദിച്ചിരുന്ന മൂന്നുലക്ഷം രൂപ ബില്ലും വൗച്ചറും നൽകാത്തതിനാൽ ഡിഎംഒ ഓഫീസിൽ തടഞ്ഞുവച്ചിരിക്കയാണ്.
സാധാരണനിലയിൽ എച്ച്‌എംസി തീരുമാനങ്ങൾ ചെയർമാൻ ഒപ്പിട്ട് കൗൺസിലിന്റെ പരിഗണനയ്ക്കുവിടും. പിന്നീട് കൗൺസിൽ തീരുമാനങ്ങൾ സൂപ്രണ്ടിന് നൽകും. എന്നാൽ, ഭക്ഷണവിതരണം നിർത്താനുള്ള തീരുമാനം കൗൺസിലിന്റെ പരിഗണനയ്ക്ക് വിടാതെയാണ് ചെയർപേഴ്സൺ ഒപ്പിട്ട് നൽകിയെന്നത് കൗൺസിലർമാർ പറയുമ്പോഴാണ് അറിഞ്ഞതെന്ന് സൂപ്രണ്ട് ഡോ. പി എസ് റോസമ്മ അറിയിച്ചു. ആശുപത്രിയിൽ മൃതദേഹം സൂക്ഷിക്കുന്ന ഡീപ്പ് ഫ്രീസറിന് 500 രൂപയാണ് 24 മണിക്കൂറിന് ചാർജ് ചെയ്തിരുന്നത്. നിലവിൽ 750 രൂപ വർധിപ്പിച്ചു. പിന്നീടുള്ള ഓരോ മണിക്കൂറിനും 50 രൂപ ചാർജും 50 രൂപ ശുചീകരണത്തിനും ഈടാക്കാനും തീരുമാനിച്ചു. എച്ച്എംസിയുടെ തീരുമാനങ്ങൾ കൗൺസിൽ അംഗീകാരമില്ലാതെ നടപ്പാക്കിയത് പിൻവലിക്കുംവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.











0 comments