ലഹരിയെ ചവിട്ടിയകറ്റാൻ ഒരുയാത്ര

ശ്യാംരാജ്, കെ ഡി ലെജു, നിക്സൺ എന്നിവർ
വി ദിലീപ്‌കുമാർ
Published on Jun 21, 2026, 03:32 AM | 1 min read
പറവൂർ
ലഹരിക്കെതിരെ സന്ദേശവുമായി കൊച്ചി മുതൽ ശ്രീലങ്കവരെ സൈക്കിളിൽ സൗഹൃദയാത്രക്കൊരുങ്ങി മൂവർസംഘം. പറവൂർ പെരുവാരം തച്ചങ്ങാട്ട് ശ്യാം രാജ്, പെരുമ്പടന്ന കൊച്ചുപറമ്പ് കെ ഡി ലെജു,
നെട്ടൂർ നെടുംകുഴി നിക്സൺ എന്നിവരാണ് 2200 കിലോമീറ്ററോളം സൈക്കിൾ സവാരി നടത്തുന്നത്. ഇടുക്കി, രാജാക്കാട്, പൂപ്പാറ, ബോഡിമെട്ട്, തേനി വഴി നാഗപട്ടണത്തെത്തി അവിടെനിന്ന് കപ്പൽമാർഗം ശ്രീലങ്കയിലെ കങ്കേശൻതുറൈ എത്തിച്ചേരും. തുടർന്ന് മുല്ലത്തീവ്, ജാഫ്‌ന വഴി 24ന് കൊളംബോയിലെത്തും. ഇവിടെ സ്വീകരണം ഏറ്റുവാങ്ങി ശ്രീലങ്കയുടെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കും. 100 കിലോമീറ്ററോളം ദിവസവും സഞ്ചരിക്കും.
ഡോ. ജോസ് ചാക്കോ പെരിയപ്പുറം നേതൃത്വം നൽകുന്ന ഹാർട്ട് കെയർ ഫൗണ്ടേഷന്റെ പ്രചാരണാർഥം കാസർഗോഡുമുതൽ തിരുവനന്തപുരംവരെ നിരവധി തവണ സൈക്കിളിൽ ഇവർ സഞ്ചരിച്ചിട്ടുണ്ട്. സൈക്ക്‌ളിസ്‌റ്റ് ക്ലബ്ബായ ഓഡന്റ് ക്ലബ്ബ് ഫ്രാൻസിൽ സംഘടിപ്പിച്ച യാത്രയിൽ 83 മണിക്കൂർകൊണ്ട് 1219 കിലോമീറ്റർ സഞ്ചരിച്ച ആദ്യ മലയാളിയാണ് പെരുമ്പടന്നയിൽ ഹോട്ടൽ നടത്തുന്ന കെ ഡി ലെജു. 100 മണിക്കൂർ കൊണ്ട് ഡൽഹിയിൽനിന്ന് സൈക്കിളിൽ നേപ്പാളിലെത്തിയെന്ന നേട്ടവും ലൈജുവിന് സ്വന്തം.
നെട്ടൂരിൽ വർക്ക്ഷോപ്പ് നടത്തുന്ന നിക്സൺ, ട്രയാത്ത്‌ലണിലും പെന്റാത്ത്‌ലണിലും ദേശീയ ഓവറോൾ ചാമ്പ്യനാണ്. മാരത്തണിലും മികവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും സൈക്കിളിൽ സഞ്ചരിച്ചതിന്റെ അനുഭവമാണ് റഫ്രിജറേറ്റർ വർക്ക്ഷോപ്പ് ഉടമയായ ശ്യാംരാജിനുള്ളത്. കേരളത്തിലെ വിനോദസഞ്ചാരസാധ്യതകളെക്കുറിച്ച് പ്രചാരണം നടത്താനും ഇവർ ലക്ഷ്യമിടുന്നുണ്ട്. ഞായർ പകൽ 12ന് പറവൂരിൽ മുഖ്യമന്ത്രി വി ഡി സതീശൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ജൂലൈ മൂന്നിന് കൊച്ചിയിൽ തിരിച്ചെത്തും.










0 comments