ആനശല്യമുള്ളയിടങ്ങളിൽ ഇഞ്ചിപ്പുൽ കൃഷിയുമായി കെവികെ

ഇഞ്ചിപ്പുല്ലിൽനിന്നുള്ള പുൽത്തൈല നിർമാണ രീതികൾ കെവികെ മേധാവി ഡോ. ഷിനോജ് സുബ്രമണ്യൻ കർഷകരോട് വിശദീകരിക്കുന്നു
കൊച്ചി
കാട്ടാനശല്യം രൂക്ഷമായ വനാതിർത്തികളിൽ ഇഞ്ചിപ്പുൽ കൃഷിയുമായി സിഎംഎഫ്ആർഐയുടെ കീഴിലുള്ള എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). ആനകൾക്ക് താൽപ്പര്യമില്ലാത്ത വിളകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. ഇഞ്ചിപ്പുൽ സംസ്‌കരണ സൗകര്യമുറപ്പാക്കി കോതമംഗലം കോട്ടപ്പടി വാവേലിയിൽ 500 കിലോഗ്രാം ശേഷിയുള്ള പുൽത്തൈല യൂണിറ്റ് സ്ഥാപിച്ചു.
ആനശല്യത്താൽ പരമ്പരാഗത കൃഷികൾ ഉപേക്ഷിക്കേണ്ടിവരുന്ന കർഷകർക്കുമുന്നിൽ മറ്റൊരു സാധ്യതയായി ഇഞ്ചിപ്പുൽക്കൃഷിയെ പരിചയപ്പെടുത്തൽ, സംസ്‌കരണ സൗകര്യമൊരുക്കി പുൽത്തൈല നിർമാണം, മൂല്യവർധിത ഉല്‍പ്പന്നങ്ങളുടെ ബ്രാൻഡിങ്ങിലൂടെ സംരംഭ സാധ്യതകൾ ഒരുക്കൽ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
വാവേലിയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കർഷക കൂട്ടായ്മയായ ‘ചെമ്പകമിത്ര' സ്വയംസഹായ സംഘത്തിനാണ് യൂണിറ്റിന്റെ നടത്തിപ്പ് ചുമതല. കെവികെ നടത്തിയ പരീക്ഷണ കൃഷിയിടങ്ങളിൽനിന്ന് പ്രതിവർഷം ഒരേക്കറിൽ 7.5 ടൺ ഇഞ്ചിപ്പുല്ല് വിളവ് ലഭിക്കുകയുണ്ടായി. ഇതിൽനിന്ന് ശരാശരി 0.80 ശതമാനം തൈലം വേർതിരിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. പുൽത്തൈലം ഉല്‍പ്പാദിപ്പിക്കുന്നതിനൊപ്പം അതുപയോഗിച്ച് കൊതുക് നശീകരണ സ്‌പ്രേ, പ്രതലങ്ങൾ വൃത്തിയാക്കാനുള്ള ലായനി, അണുനശീകരണി തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിലും സംഘത്തിന് കെവികെ പരിശീലനം നൽകും. പുൽത്തൈലം സംഭരിച്ച് വനംവകുപ്പിന്റെ ‘വനശ്രീ' ബ്രാൻഡിലൂടെ വിപണനം നടത്താനും പദ്ധതിയുണ്ട്.











0 comments