കസ്റ്റഡിയിലെടുത്ത് വിട്ട പ്രതി മുറിക്ക് തീയിട്ട് മുങ്ങി
മുറി ഒഴിയാൻ പറഞ്ഞതിന് വാടകക്കാരൻ ഉടമയെ ആക്രമിച്ചു

തീപിടിച്ച മുറി
മരട്
വാടകയ്ക്ക് താമസിക്കുന്ന മുറി ഒഴിഞ്ഞുപോകാൻപറഞ്ഞതിന്റെ വിരോധത്തിൽ ഉടമയെയും ഭാര്യയെയും വാടകക്കാരൻ ആക്രമിച്ചതായി പരാതി. പരാതിയെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പ്രതി മുറിക്ക് തീയിട്ടശേഷം മുങ്ങി. മരട് തോമസ്-പുരം നെടുംപറമ്പിൽ വീട്ടിൽ ടൈറ്റസ് (56), ഭാര്യ ഗ്രീനി (45) എന്നിവരെയാണ് വാടകയ്ക്ക് താമസിച്ച മലപ്പുറം സ്വദേശി ശരത് ആക്രമിച്ചത്.
ടൈറ്റസിന്റെ ഉടമസ്ഥതയിലുള്ള മുറിയിൽ വാടകയ്ക്ക് താമസിക്കുന്ന പ്രതി മുറിയിൽ ഉപയോഗത്തിനുള്ള വെള്ളം മോശമാണെന്ന് ഉടമയോട് പറഞ്ഞപ്പോൾ, മുറി ഒഴിയാൻ ഉടമ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. അസഭ്യം പറഞ്ഞശേഷം ടൈറ്റസിനെ ഇരുമ്പുകന്പികൊണ്ട് അടിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കടിക്കുകയുമായിരുന്നു.
ടൈറ്റസിന്റെ വർക്‌ഷോപ്പിലെ വെൽഡിങ് സെറ്റും വീടിന്റെ മുൻവാതിലും പ്രതി ചുറ്റികകൊണ്ട് അടിച്ചുതകർത്തതായും പരാതിയിലുണ്ട്.
കഴിഞ്ഞ ബുധൻ വൈകിട്ട് 5.30 ഓടെ പരാതിക്കാരന്റെ വർക്‌ഷോപ്പിന് മുന്നിലായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ടൈറ്റസും ഗ്രീനിയും ആശുപത്രിയിൽ ചികിത്സയിലാണ്.











0 comments