ആര് തടയും
ഇൗ ‘തൂഫാൻ പോരാളി’കളെ

കൊച്ചി
മയക്കുമരുന്ന് വേട്ടയുടെ മറവിൽ സ്വയം ‘തൂഫാൻ പോരാളി’കളായി അവതരിച്ച കോൺഗ്രസുകാരിൽനിന്നുണ്ടാകുന്ന ഒടുവിലത്തെ ആക്രമണസംഭവമാണ് കഴിഞ്ഞദിവസം പെരുന്പാവൂരിൽ അരങ്ങേറിയത്. സ്ഥലത്തെ പ്രധാന ക്രിമിനലുകളെ വിളിച്ചുകൂട്ടി കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപി നടത്തിയ ലഹരി ബോധവൽക്കരണത്തിന് പിന്നാലെ പോരാളികളിലൊരാൾ ബാറിൽ ആക്രമണം നടത്തി അറസ്‌റ്റിലായിരുന്നു. മറ്റൊരാൾ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ മലപ്പുറത്തും പിടിയിലായി. ഇതിന് പിന്നാലെയാണ് പെരുന്പാവൂരിൽ മൂന്ന് യുവാക്കൾക്കുനേരെ ആൾക്കൂട്ട ആക്രമണം.
അതിഥിത്തൊഴിലാളികൾ ഏറെയുള്ള പെരുന്പാവൂരിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ‘തൂഫാൻ’ ബോധവൽക്കരണമാണ് പോരാളികൾക്ക് പ്രചോദനമായത്. ആഭ്യന്തരമന്ത്രിയുടെ പൊതുപരിപാടിയിൽ മയക്കുമരുന്ന് കേസുകളിൽ മുന്പ് പ്രതികളായവരും പങ്കെടുത്തതായി വാർത്തകളുണ്ടായിരുന്നു. ആൾക്കൂട്ട ആക്രമണത്തിൽ പിടിയിലായവരിൽ അതിൽ ചിലരുണ്ട്. നിയമം കൈയിലെടുത്ത് ഉത്തരേന്ത്യൻ മാതൃകയിൽ ആൾക്കൂട്ട ആക്രമണം നടത്തി അറസ്‌റ്റിലായവർക്ക് രക്ഷപ്പെടാൻ പൊലീസുതന്നെ അവസരമൊരുക്കുന്നതും അതുകൊണ്ടാണെന്ന ആക്ഷേപമുയരുന്നു.
കെ സുധാകരൻ എംപി കൊച്ചിയിൽ വിളിച്ചുചേർത്ത ക്രിമിനലുകളുടെയും ഗുണ്ടകളുടെയും യോഗം അറിഞ്ഞില്ലെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്.
അതേക്കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് സിറ്റി പൊലീസ് കമീഷണറും വ്യക്തമാക്കി. ഇതെല്ലാം മയക്കുമരുന്ന് വേട്ടയുടെ മറവിൽ കോൺഗ്രസുകാരായ ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ അവസരമാകുന്നുവെന്ന ആക്ഷേപമാണുയരുന്നത്. സുധാകരന്റെ യോഗത്തിൽ പങ്കെടുത്ത ഷിബുവാണ് മട്ടാഞ്ചേരിയിലെ ബാറിൽ 46 വയസ്സുകാരനെ മാരകമായി ആക്രമിച്ച് അറസ്‌റ്റിലായത്. ഇയാൾ സജീവ കോൺഗ്രസ് പ്രവർത്തകനുമാണ്.
പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പാലക്കാട് ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌ത ആലുവ ഈസ്റ്റ് വെലുംകിടൻ വീട്ടിൽ ബിലാൽ (ബില്ല-, 30) കെ സുധാകരന്റെ യോഗത്തിൽ പങ്കെടുത്തയാളാണ്. കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്‌പ് കേസിലെ പ്രതിയും മുന്പ് 106 കിലോ കഞ്ചാവുമായി പിടിയിലായയാളുമാണ്.










0 comments