വൈപ്പിനിൽ ഇന്ന് പ്രതിഷേധസായാഹ്നം
തീരജനതയ്‌ക്കായി പ്രക്ഷോഭത്തിന് സിപിഐ എം

കൊച്ചി
തീരദേശജനതയും മത്സ്യത്തൊഴിലാളി സമൂഹവും നേരിടുന്ന ജീവൽപ്രശ്‌നങ്ങളിലും വികസന പദ്ധതികളിലും യുഡിഎഫ് സർക്കാർ തുടരുന്ന അവഗണനയ്‌ക്കെതിരെ സിപിഐ എം നേതൃത്വത്തിൽ പ്രക്ഷോഭം ശക്തമാകുന്നു. മത്സ്യമേഖലയെയും തീരദേശങ്ങളെയും ഇല്ലാതാക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെ വെള്ളി വൈകിട്ട് നാലിന് വൈപ്പിനിൽ പ്രതിഷേധസായാഹ്നം നടക്കും. തീരദേശജനതയാകെ അണിനിരക്കുന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്ഘാടനംചെയ്യും.
ട്രോളിങ് നിരോധനകാലത്ത് മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാകുന്ന സൗജന്യ റേഷൻപോലും യുഡിഎഫ് സർക്കാർ മുടക്കിയിരുന്നു. എൽഡിഎഫിന്റെ കാലത്ത് കൃത്യമായി വിതരണംചെയ്തിരുന്ന റേഷനാണ് ഇത്തവണ സർക്കാരിന്റെ അലംഭാവംമൂലം മുടങ്ങിയത്.
മത്സ്യത്തൊഴിലാളികളും മത്സ്യഅനുബന്ധ തൊഴിലാളികളും പീലിങ് തൊഴിലാളികളും ഉൾപ്പെടെ 3909 പേർക്കാണ് ജില്ലയിൽ സൗജന്യ റേഷന് അർഹത. കഴിഞ്ഞവർഷം 4205 കുടുംബങ്ങൾക്കാണ് ആനുകൂല്യം കിട്ടിയത്.
തീരദേശത്ത് പലയിടത്തും വേലിയേറ്റസമയത്ത് ഓരുവെള്ളം കയറുന്നുണ്ട്. ഇത് വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും ഭീഷണിയാണ്. തീരത്ത് പുലിമുട്ടുകളുടെ അഭാവം വലിയതോതില്‍ കടലേറ്റത്തിനും കാരണമാകുന്നു. കുടിവെള്ളലഭ്യതയ്ക്കും തീരദേശത്ത് ദൗര്‍ലഭ്യമുണ്ട്.










0 comments