കുളവാഴ മീൻകൃഷിക്ക്; കണ്ടെത്തലുമായി കുസാറ്റ് ഗവേഷകർ

കളമശേരി
ജലാശയങ്ങളിലെ വില്ലനായ കുളവാഴയെ മീൻകൃഷിക്ക് ഉപകാരപ്പെടുത്താമെന്ന കണ്ടെത്തലുമായി കുസാറ്റ് ഗവേഷകർ. കുളവാഴയുടെ ഇലയും തണ്ടും കാർബൺ സ്രോതസ്സായി ഉപയോഗിച്ച് ബയോഫ്ലോക് രീതിയിൽ ഗിഫ്റ്റ് തിലാപ്പിയകളുടെ വളർച്ച ത്വരിതപ്പെടുത്താമെന്നാണ് പുതിയ പഠനം. കുളവാഴയുടെ വിവിധ ഭാഗങ്ങൾ ഈസ്റ്റ് സംയോജനത്തിലൂടെ കാർബൺ സ്രോതസ്സായി മാറ്റാമെന്നാണ് കണ്ടെത്തൽ. കുസാറ്റ് സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ ഗവേഷകരായ മേഘ ലൗജൻ, റെമി നതാകിരുത്തിമാന, അസോസിയറ്റ് പ്രൊഫസർ ഡോ. കെ എം മുജീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് നേട്ടം കൈവരിച്ചത്.
പരിസ്ഥിതിപ്രശ്നമായി മാറുന്ന കുളവാഴയെ ‘വേസ്റ്റ് ടു വെൽത്ത്’ എന്ന ആശയത്തിലൂടെ ലാഭകരമായ വിഭവമാക്കി മാറ്റുകയാണ് ഇവർ ചെയ്തത്. ഈ നൂതനമാർഗം മീൻകൃഷിയിലെ ഉൽപ്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാനും സുസ്ഥിരമായ കൃഷിരീതി വ്യാപിക്കാനും സഹായിക്കുമെന്ന് ഗവേഷകർ പറഞ്ഞു. അന്താരാഷ്ട്ര ശാസ്ത്ര ജേർണലായ അക്വാകൾച്ചർ റിപ്പോർട്സിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.










0 comments