വേനൽക്കാല പച്ചക്കറി കൃഷിയില്‍ വിളഞ്ഞത് 75 ടൺ
പൊന്നുവിളയിച്ച് കുടുംബശ്രീ

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ‘സമൃദ്ധി’ വനിതാ കര്‍ഷകസംഘം നടത്തിയ വേനൽക്കാല കൃഷി വിളവെടുത്തപ്പോള്‍

സ്വന്തം ലേഖകൻ
Published on Apr 21, 2026, 02:25 AM | 1 min read
കൊച്ചി
വിഷുവിപണി ലഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിയ വേനൽക്കാല പച്ചക്കറി കൃഷിയിൽ നേട്ടം കൈവരിച്ച് ജില്ല. 102 സിഡിഎസ് യൂണിറ്റുകളുടെ കൂട്ടായ്മയിൽ നടത്തിയ കൃഷിയിൽനിന്ന് ഏകദേശം 75 ടൺ വിളവാണ് ലഭിച്ചത്. 31.78 ടൺ വിവിധ പച്ചക്കറികളും 43.80 ടൺ കണിവെള്ളരിയും ഉൾപ്പെടെയാണിത്.
സിഡിഎസുകളുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളും വനിതാ കർഷകസംഘങ്ങളും (ജെഎൽജി) ചേർന്ന് കൂട്ടായ്മ അടിസ്ഥാനത്തിൽ നടത്തിയ കൃഷിയിലൂടെ വിവിധയിനം വിളകളാണ് ഉൽപ്പാദിപ്പിച്ചത്. കണിവെള്ളരി, പയർ, തക്കാളി, വഴുതന, വെള്ളരി, വെണ്ട, പടവലം, ചീര, പച്ചമുളക്, വാഴ, കോവൽ, ചേന എന്നിവയാണ് പ്രധാനമായും കൃഷിചെയ്‌തത്. പ്രാദേശികമായി ഉൽപ്പാദിപ്പിച്ച വിഷരഹിത പച്ചക്കറികൾ വിഷുവിപണിയിൽ ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളുടെ വരുമാനം വർധിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കിയത്.
5.3 ലക്ഷത്തിന്റെ വരുമാനവുമായി ‘സമൃദ്ധി'
വിഷുവിപണി ലക്ഷ്യമാക്കി നടത്തിയ കൃഷിയിൽ പച്ചപിടിച്ച് കോതമംഗലം ബ്ലോക്കിലെ പൈങ്ങോട്ടൂർ സിഡിഎസ് പരിധിയിൽ പ്രവർത്തിക്കുന്ന ‘സമൃദ്ധി’ വനിതാ കർഷകസംഘം. നാലര ഏക്കറില്‍ കണിവെള്ളരി, പാവൽ, പടവലം, പയർ എന്നിവ കൃഷിചെയ്ത സംഘം നേടിയത് മികച്ച വിളവും വരുമാനവും. ഇതിൽ ഒരേക്കറിൽ നടത്തിയ കണിവെള്ളരി കൃഷിയാണ് സൂപ്പര്‍ഹിറ്റായത്. ഏകദേശം 9000 കിലോ വിളവും 3.7 ലക്ഷം രൂപ വരുമാനവും സംഘം നേടി. പാവയ്ക്കയും പടവലവും ഉൾപ്പെടെയുള്ള മറ്റു കൃഷികളിൽനിന്ന് ഇതുവരെ ഏകദേശം 1.6 ലക്ഷം രൂപയും ലഭിച്ചു.
നിലവിൽ ഏകദേശം 5.3 ലക്ഷം രൂപയുടെ വരുമാനമാണ് സംഘത്തിന് ലഭിച്ചത്. വിളവെടുപ്പ് തുടരുന്നതിനാൽ ആകെ വരുമാനം വർധിക്കുമെന്ന പ്രതീക്ഷയിലാണ്. മികച്ച വിപണിയും അനുകൂല കാലാവസ്ഥയും ലഭിച്ചതാണ് ഈ വർഷത്തെ നേട്ടത്തിന് കാരണമായി സംഘം വിലയിരുത്തുന്നത്. വിജയത്തോടെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങളും സംഘം ആരംഭിച്ചു.










0 comments