ഇന്ന് സ്നേഹിത ദിനം ; കരുത്തോടെ 12 വർഷം , 9620 കേസുകളിൽ പിന്തുണ

കൊച്ചി
അതിക്രമങ്ങൾ നേരിടുന്ന സ്‌ത്രീകൾക്കും കുട്ടികൾക്കും കരുത്തായി മാറിയ കുടുംബശ്രീ സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക് 12 വർഷം പിന്നിടുന്നു. 2013 ആഗസ്‌ത് 23-ന് ജില്ലയിൽ പ്രവർത്തനമാരംഭിച്ച സ്നേഹിത ഇതുവരെ 9,620 കേസുകൾ കൈകാര്യം ചെയ്തു. 1208 പേർക്ക് താൽക്കാലിക അഭയം നൽകി.
സ്‌നേഹിത ഇടപെട്ട കേസുകൾ: ഗാർഹികാതിക്രമം– 2022, കുടുംബ പ്രശ്നങ്ങൾ– 1123, മദ്യാസക്തി –529, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ –260, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ –295, കുട്ടികളുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങൾ–331. സ്‌നേഹിതയുടെ ഹെൽപ്പ് ലൈൻ നമ്പർ വഴി 6,921 പരാതികൾ ലഭിച്ചു. 1893 കൗൺസലിങ് സെഷനുകളും നടത്തി. സൗജന്യതാമസം, ഭക്ഷണം, ആവശ്യമെങ്കിൽ വസ്ത്രം, മാനസികപിന്തുണ, കൗൺസലിങ്, നിയമസംരക്ഷണം, ആരോഗ്യപരിപാലനം, തൊഴിൽ പരിശീലനം തുടങ്ങിയ സേവനങ്ങളും സ്നേഹിത നൽകുന്നുണ്ട്. ദൂരയാത്രകളിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്ക് രാത്രി താമസ സൗകര്യവും ഒരുക്കാറുണ്ട്.
കാക്കനാട് കുന്നുംപുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്നേഹിതയ്ക്ക് പെരുമ്പാവൂരിൽ ഒരു സബ്സെന്ററും ഡിവൈഎസ്‌പി, എസിപി ഓഫീസുകളിൽ ഒമ്പത് എക്സ്റ്റൻഷൻ സെന്ററുകളും 45 സ്കൂൾ എക്സ്റ്റൻഷൻ സെന്ററുകളും തദ്ദേശസ്ഥാപനങ്ങളിൽ ജെൻഡർ റിസോഴ്‌സ് സെന്ററുകളുമുണ്ട്. വാർഷികത്തോടനുബന്ധിച്ച് സേവനങ്ങൾ കൂടുതൽപേരിലേക്കെത്തിക്കാൻ വിവിധ ക്യാമ്പയിനുകൾ
നടക്കുകയാണ്. സ്കൂളുകളിൽ സേഫ് ടച്ച് ക്യാമ്പയിൻ, ഉച്ചഭാഷിണി 3.0 ക്യാമ്പയിൻ, മയക്കുമരുന്ന്, ലൈംഗികാതിക്രമങ്ങൾ, മൊബൈൽ ഫോൺ ആസക്തി മുതലായ പ്രശ്നങ്ങൾക്കെതിരെ ഉത്തരവാദിത്വ രക്ഷാകർതൃത്വം ക്യാമ്പയിൻ, ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് ആവശ്യമായ പിന്തുണയും സംരക്ഷണവും നൽകുന്നതിനുള്ള സ്നേഹിത ദീദി തുടങ്ങിയവ നടന്നുവരികയാണ്.








0 comments