നഗരസഭ ഇടപെട്ടു! ചെളിക്കുണ്ടായി കൂത്താട്ടുകുളം

കൂത്താട്ടുകുളം സ്വകാര്യ ബസ് സ്റ്റാൻഡും കെഎസ്ആർടിസി സ്റ്റാൻഡും ബന്ധിപ്പിക്കുന്ന വൺവേ റോഡ്
കൂത്താട്ടുകുളം
നഗരസഭയുടെ എടുത്തുചാട്ടം കാരണം കൂത്താട്ടുകുളം നഗരം ചെളിക്കുണ്ടായി. ടൗൺ തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ ഭാഗത്ത് സുരക്ഷയ്ക്കായി മണ്ണുനിറച്ച് ടാർവീപ്പകൾ സ്ഥാപിച്ചതിലെ അപാകതയാണ് നഗരയാത്രികർക്ക് ദുരിതമായത്.
ശനി രാവിലെ നഗരസഭ ചെയർപേഴ്സൺ റെജി ജോണിന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് വീപ്പകൾ സ്ഥാപിച്ചത്. സ്വകാര്യബസ് സ്റ്റാൻഡ് കെഎസ്ആർടിസി സ്റ്റാൻഡ് ഇവയെ ബന്ധിപ്പിക്കുന്ന വൺവേ റോഡാണിത്. വാഹനങ്ങളുടെ ചക്രങ്ങളിൽ ചെളിപുരണ്ട് രണ്ടുബസ് സ്റ്റാൻഡുകളിലും കാൽനടപോലും പറ്റാതായി.
മഴ ശക്തമായതോടെ മണ്ണ് പൂർണ്ണമായും ചെളിയായി റോഡിലൂടെ ഒഴുകുകയായിരുന്നു. ഇതോടെ കാൽനടക്കാരും ഇരുചക്രവാഹനയാത്രക്കാരും ഉൾപ്പെടെയുള്ളവർ കടുത്ത ദുരിതത്തിലായി.
കഴിഞ്ഞദിവസത്തെ മഴയിൽ തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. അപകടം ഒഴിവാക്കാനാണ് ടാർവീപ്പകൾ സ്ഥാപിച്ചത്. ഈ വീപ്പകൾക്കുള്ളിൽ നിറയ്ക്കാനായി റോഡരികിൽ കൂട്ടിയിട്ട മണ്ണാണ് വില്ലനായത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളി തെറിക്കുന്നതിനാൽ കാൽനടക്കാർക്ക് ഈ വഴി നടക്കാൻപോലുമാകാത്ത അവസ്ഥയാണ്. വെയിൽ തെളിഞ്ഞാൽ ചെളി ഉണങ്ങി പൊടിശല്യവും രൂക്ഷമാകും. സാധാരണ ക്വാറിവേസ്റ്റാണ് ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുക.
റോഡ് യാത്രയോഗ്യമല്ലാതാക്കിയ നഗരസഭയ്ക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷനേതാവ് സണ്ണി കുര്യാക്കോസ്, വാർഡ് കൗൺസിലർ സനൂപ് കൊളംപാടം എന്നിവർ സ്ഥലം സന്ദർശിച്ചു.
റോഡിലെ ചെളി അടിയന്തരമായി നീക്കം ചെയ്യണമെന്നും ടൗൺ റോഡിന്റെ സംരക്ഷണഭിത്തി ശാസ്ത്രീയമായി പുനർനിർമിച്ച് യാത്രാക്ലേശത്തിന് ശാശ്വതപരിഹാരം കാണണമെന്നുമാണ് എൽഡിഎഫ് ആവശ്യം.











0 comments