സിയാലിൽ "കുകൂൺ ലാക്ടേഷൻ പോഡ്' പ്രവർത്തനം തുടങ്ങി

സിയാൽ അന്താരാഷ്ട്ര പുറപ്പെടൽ ടെർമിനലിന് പുറത്ത് സ്ഥാപിച്ച 'കുകൂൺ ലാക്ടേഷൻ പോഡ്' സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഉദ്ഘാടനം ചെയ്യുന്നു
നെടുമ്പാശേരി
മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി മുലയൂട്ടലിനും ശിശുപരിപാലനത്തിനുമായി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) അന്താരാഷ്ട്ര പുറപ്പെടൽ ടെർമിനലിന് പുറത്തുസ്ഥാപിച്ച 'കുകൂൺ ലാക്ടേഷൻ പോഡ്' പ്രവർത്തനം തുടങ്ങി. സിമാർ– ദ വുമൺസ് ആശുപത്രിയുടെയും അവർ ഇകിഗായ് ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് സൗകര്യം ഒരുക്കിയത്.
മുലയൂട്ടുന്ന അമ്മമാർക്ക് സ്വകാര്യതയും സുരക്ഷയും ശുചിത്വവും ഉറപ്പാക്കി കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനും ഒപ്പം ശിശുപരിപാലനത്തിനുമായി പ്രത്യേകം രൂപകൽപ്പന ചെയ്താണ് പോഡ് ഒരുക്കിയത്. സിയാൽ എംഡി എസ് സുഹാസ് ഉദ്ഘാടനം ചെയ്തു.
സിമാർ ഡയറക്ടർ സിഇഒ ഗോകുൽ ഗോപിനാഥ്, കൊച്ചി മെഡിക്കൽ സൂപ്രണ്ട് ഡോ. മീനു ബത്ര പരശുറാം, സിയാൽ, സിമാർ, അവർ ഇകിഗായ് ഫൗണ്ടേഷൻ ഉദ്യോഗസ്ഥർ സംസാരിച്ചു. നിലവിൽ സിയാൽ ടെർമിനലുകൾക്കുള്ളിൽ ശിശുക്കളുമായി യാത്ര ചെയ്യുന്ന അമ്മമാർക്കായി നാല് പ്രത്യേക ഫീഡിങ് മുറികൾ പ്രവർത്തിക്കുന്നുണ്ട്.
അന്താരാഷ്ട്ര പുറപ്പെടൽ ടെർമിനലിനുപുറത്ത് സ്ഥാപിച്ചിരിക്കുന്ന പുതിയ ലാക്ടേഷൻ പോഡ് യാത്രക്കാരെ അനുഗമിച്ചെത്തുന്ന കുടുംബാംഗങ്ങൾക്കും സന്ദർശകർക്കും ടെർമിനലിനുള്ളിൽ പ്രവേശിക്കാതെ സൗകര്യം ഉപയോഗപ്പെടുത്താനാകും.










0 comments