പുതുജീവനേകാൻ ജലവിഭവവകുപ്പ്
കടമ്പ്രയാറിൽ ഇറിഗേഷന്‍, ടൂറിസം പദ്ധതികൾക്ക് അംഗീകാരം

തിരുവനന്തപുരം
കടമ്പ്രയാര്‍ -മണക്കടവില്‍ പുതിയ ഇറിഗേഷന്‍, ടൂറിസം പദ്ധതികൾക്ക് അനുമതി നൽകി ഉത്തരവിറക്കിയതായി ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. പോളകള്‍ നിറഞ്ഞ്, ചെളിയും എക്കലും അടിഞ്ഞുകൂടി വൃത്തിഹീനമായ കടമ്പ്രയാർ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുംവിധം നവീകരിക്കും. കടമ്പ്രയാറിലെ ചെളിയും എക്കലും നീക്കാൻ ജലവിഭവ വകുപ്പ് വലിയ തുക ചെലവഴിക്കുന്നുണ്ട്.
വിനോദസഞ്ചാര പദ്ധതിക്ക് തുടക്കമാകുന്നതോടെ ഈ തുക തിരികെ ലഭിക്കും. ജലവിഭവ വകുപ്പിന്റെ എസ്‌പിവിയായ കെഐഐഡിസിയുടെ നേതൃത്വത്തില്‍ മണക്കക്കടവ്- ചിത്രപ്പുഴ ഭാഗങ്ങളില്‍ ജലവിനോദസഞ്ചാര പദ്ധതികള്‍ നടപ്പാക്കാനാണ് പദ്ധതി. നശിച്ചുപോയ പാതകളും കൈവരികളും പുനര്‍നിര്‍മിക്കും. ജലവിനോദങ്ങള്‍ക്ക് സൗകര്യപ്പെടുംവിധം പായലും പോളയും നീക്കി ആഴംകൂട്ടും.
ദേശാടനപ്പക്ഷികള്‍ ധാരാളമായി എത്താറുള്ളതിനാല്‍ വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സൗകര്യങ്ങളുമൊരുക്കും. നടപ്പാത നവീകരിക്കും. റസ്റ്റോറന്റ്, ബോട്ടിങ് എന്നിവ പുനരാരംഭിക്കും. മണക്കക്കടവില്‍നിന്ന് ഇന്‍ഫോപാര്‍ക്കുവരെ ബോട്ട് സര്‍വീസും പദ്ധതിയുടെ ഭാഗമാണ്. സൈക്ലിങ് ട്രാക്ക്, ആംഗ്ലിങ് പോയിന്റ്, കയാക്കിങ് തുടങ്ങിയവ ഒരുക്കാനും വാട്ടര്‍ സ്‌പോര്‍ട്‌സ് രംഗത്ത് പരിശീലനം നടത്തുന്നവര്‍ക്കായി പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കാനും പദ്ധതിയുണ്ട്. ഇറിഗേഷന്‍, ടൂറിസം വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാകും വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതെന്നും മന്ത്രി അറിയിച്ചു.










0 comments