വിമാനത്താവളത്തിലേക്ക് നീട്ടാൻ പദ്ധതിയില്ല
ജലമെട്രോയുടെ ചിറകരിയാൻ യുഡിഎഫ് സർക്കാർ


സ്വന്തം ലേഖകൻ
Published on Jun 24, 2026, 12:22 AM | 1 min read
കൊച്ചി
ആലുവയിൽനിന്ന് കൊച്ചി വിമാനത്താവളത്തിലേക്കുള്ള നിർദിഷ്ട ജലമെട്രോ പദ്ധതിയുടെ ചിറകരിയാൻ യുഡിഎഫ് സർക്കാർ. ബജറ്റിൽ തുക വകയിരുത്തിയില്ലെന്നുമാത്രമല്ല, പരാമർശംപോലുമില്ലാത്തതാണ് ആശങ്കയും അനിശ്ചിതത്വവും സൃഷ്ടിച്ചിരിക്കുന്നത്. ആലുവയിൽനിന്ന് വിമാനത്താവളത്തിലേക്ക് പെരിയാറിലൂടെ 15 മിനിറ്റിനകം യാത്രക്കാരെ എത്തിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കാണ് കൊച്ചി വാട്ടർ മെട്രോ രൂപംനൽകുന്നത്. കേരളത്തിന്റെ ഗതാഗത മേഖലയിൽ നിർണായകമാകുന്ന പദ്ധതിയാണിത്.
കര, നദി, ആകാശ മാർഗങ്ങളുടെ സംയോജിപ്പിച്ചുള്ള പദ്ധതി സംസ്ഥാനത്തെ ദേശീയ, അന്തർദേശീയതലത്തിൽ അടയാളപ്പെടുത്തും. ആഭ്യന്തര യാത്രക്കാർക്കും വിദേശത്തുനിന്നുള്ളവർക്കും ഒരുപോലെ സഹായകരമാകുന്നതിനൊപ്പം കേരളത്തിന്റെ തൊഴിൽ, വാണിജ്യ, വ്യവസായ, വിനോദസഞ്ചാരമേഖലയ്‌ക്കും മുതൽക്കൂട്ടാകും.
എൽഡിഎഫ് സർക്കാരിന്റെ കാലയളവിൽ പദ്ധതിക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു. നിലവിലെ മെട്രോ ഒന്നാംഘട്ടവും വരാനിരിക്കുന്ന രണ്ടും മൂന്നും ഘട്ടങ്ങളും പ്രയോജനപ്പെടുത്തുംവിധത്തിലും കൊച്ചി വിമാനത്താവളം വഴിയുള്ള ആഭ്യന്തര, വിദേശ യാത്രക്കാർ, നിലവിലെ ഗതാഗതസൗകര്യങ്ങൾ, യാത്രാക്ലേശങ്ങൾ, സമയദൈർഘ്യം എന്നിവയെല്ലാം പരിശോധിച്ചുമാണ് പദ്ധതിയുമായി മുന്നോട്ടുപോയത്. സാധ്യതാപഠനവും ആരംഭിച്ചിരുന്നു.
പ്രാഥമിക കണക്കുപ്രകാരം 150 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ട് ടെർമിനൽ മാത്രമാണ് വേണ്ടിവരിക. നിലവിൽ സർവീസ് നടത്തുന്നതിനേക്കാൾ കൂടുതൽ വേഗമുള്ള ബോട്ടുകളാകും ഇവിടെ ഓടുക. ചെറിയ ഇടവേളകളിലായിരിക്കും സർവീസ്. ആലുവയിൽനിന്ന് വിമാനത്താവളംവരെ പെരിയാറിലൂടെ എട്ടുകിലോമീറ്ററിലാണ് റൂട്ട്. ഇതിനിടയിൽ മറ്റു സ്‌റ്റേഷനുകളുടെ ആവശ്യമില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ആദ്യം ഇൗ റൂട്ടിൽ ജലമെട്രോ തുടങ്ങിയശേഷം മറ്റിടങ്ങളിലേക്കും സർവീസ് ആരംഭിക്കാനും പദ്ധതിയുണ്ടായിരുന്നു.
എൽഡിഎഫ് സർക്കാർ നേതൃത്വത്തിൽ ആരംഭിച്ച ജലമെട്രോ ചുരുങ്ങിയ കാലയളവിൽത്തന്നെ ദേശീയ, അന്തർദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ഇതരസംസ്ഥാനങ്ങളും കേരളത്തിന്റെ ജലമെട്രോ മാതൃക നടപ്പാക്കാൻ ഒരുങ്ങുകയാണ്. ഇതിനിടയിലാണ് യുഡിഎഫ് സർക്കാർ ജലമെട്രോയോടും പദ്ധതികളോടും മുഖംതിരിക്കുന്നത്.
ബജറ്റിൽ തുകയില്ല, പരാമർശംപോലുമില്ല










0 comments