മേയറേ....... അതായിരുന്നു മാലിന്യമല

മേയർ വി കെ മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ് എന്നിവരുടെ നേതൃത്വത്തിൽ ബ്രഹ്മപുരം പ്ലാന്റ് സന്ദർശിച്ചപ്പോൾ... മേയറും സംഘവും നിൽക്കുന്നത് മാലിന്യമലകൾ ഇടിച്ചുനിരത്തി വീണ്ടെടുത്ത സ്ഥലത്ത്
കൊച്ചി
മേയറായി ചുമതലയേറ്റ എം അനിൽകുമാറും സ്ഥിരംസമിതി അധ്യക്ഷരും 2021 മാർച്ചിലാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സന്ദർശിച്ചത്. 10 വർഷത്തെ യുഡിഎഫ് ഭരണം കൂന്പാരമാക്കിയ മാലിന്യമലകളാണ് അന്നവിടെ അവരെ വരവേറ്റത്. ബ്രഹ്മപുരം നിവാസികളുടെ വൻ പ്രതിഷേധത്തിനുപോലും ഇടയാക്കിയ കെടുകാര്യസ്ഥതയായിരുന്നു ചുറ്റും. ലോറികളിൽ കുത്തിനിറച്ചെത്തിക്കുന്ന മാലിന്യം പ്രദേശത്താകെ തള്ളിയനിലയിൽ, കിലോമീറ്ററുകൾ പരക്കുന്ന ദുർഗന്ധം, അറ്റകുറ്റപ്പണിയില്ലാതെ തകർന്നുവീണ പ്ലാന്റ് ഇതെല്ലാമായിരുന്നു രണ്ട് യുഡിഎഫ് കൗൺസിലുകളുടെ കാലത്തെ ബ്രഹ്മപുരം.
ബ്രഹ്മപുരത്തെ പുതുക്കിപ്പണിയുകയായിരുന്നു എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി. അതിന്റെ ഭാഗമായി ബിപിസിഎൽ സഹകരണത്തോടെ സിബിജി പ്ലാന്റ് സ്ഥാപിച്ചു. മാലിന്യം സംസ്‌കരിച്ച് ഭൂരിഭാഗം സ്ഥലവും വീണ്ടെടുത്തു. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയാണ് മാറ്റം സാധ്യമാക്കിയത്. കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ശുചിത്വമിഷനും ചേർന്ന് തയ്യാറാക്കിയ മാസ്റ്റർപ്ലാൻപ്രകാരം 706.55 കോടിയുടെ പദ്ധതികളും നടപ്പാക്കാൻ തീരുമാനിച്ചു. 100 ടൺ ജൈവമാലിന്യം സംസ്‌കരിക്കാവുന്ന ബിഎസ്‌എഫ് (പട്ടാളപ്പുഴു) പ്ലാന്റുമുണ്ട്.

മേയറായി ചുമതലയേറ്റതിന് പിന്നാലെ എം അനിൽകുമാർ ബ്രഹ്മപുരം സന്ദർശിച്ചപ്പോൾ. പിറകിൽ മാലിന്യമലകൾ
(ഫയൽ ചിത്രം)
കൈയിട്ടുവാരാൻ യുഡിഎഫ് ; ഭക്ഷണമാലിന്യമലയെന്ന്
മുൻ മേയർ അനിൽകുമാർ ചെയ്‌തതുപോലെ മേയർ വി കെ മിനിമോളും ചുമതയേറ്റശേഷം ബുധനാഴ്‌ച ബ്രഹ്മപുരം സന്ദർശിച്ചു. ബ്രഹ്മപുരത്തിന്റെ യഥാർഥമുഖം കാണിക്കാനെന്ന പേരിലായിരുന്നു സന്ദർശനം. മേയറെയും മാധ്യമപ്രവർത്തകരെയും ഉദ്യോഗസ്ഥസംഘത്തെയും വരവേറ്റത് യുഡിഎഫ് കാലത്തെ ബ്രഹ്മപുരമല്ലായിരുന്നു. ഇതോടെ പിടിച്ചുനിൽക്കാൻ ഭക്ഷണമാലിന്യമല രൂപപ്പെട്ടെന്ന് മിനിമോളും കൂട്ടരും ‘കണ്ടെത്തി’. പഴയ ബ്രഹ്മപുരവും ഇപ്പോഴത്തെ ബ്രഹ്മപുരവും കണ്ടവരുടെ മുന്നിലായിരുന്നു തള്ളൽ. സിബിജി പ്ലാന്റിലേക്ക് മേയർ പോയില്ല. ബയോമൈനിങ് പൂർത്തിയായിട്ടില്ലെന്ന് കുറ്റപ്പെടുത്തി. പൂർത്തിയാക്കിയെന്ന് എൽഡിഎഫ് അവകാശപ്പെട്ടിട്ടില്ല. മാസ്‌റ്റർ പ്ലാനിൽ ഭേദഗതി വേണമെന്നും പറഞ്ഞു. ആ ഭേദഗതിയിൽ ‘അഴിമതി’ മണക്കുന്നുണ്ടെന്ന് സംസാരമുയർന്നുകഴിഞ്ഞു.










0 comments