രണ്ടരവർഷത്തെ മേയറായി മിനിമോൾ

ചുമതലയേറ്റശേഷം കൊച്ചി കോർപറേഷൻ മേയർ വി കെ മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ് എന്നിവർ കലക്ടർ ജി പ്രിയങ്കയ്-ക്കൊപ്പം
കൊച്ചി
രണ്ടരവർഷത്തെ മേയറായി യുഡിഎഫിലെ വി കെ മിനിമോളും ഡെപ്യൂട്ടിമേയറായി ദീപക് ജോയിയും ചുമതലയേറ്റു. കുന്നുംപുറം ഡിവിഷനിൽനിന്ന് വിജയിച്ച സിപിഐ എമ്മിലെ ജഗദംബിക (അംബിക സുദർശൻ)യായിരുന്നു എൽഡിഎഫിന്റെ മേയർസ്ഥാനാർഥി. എൻഡിഎക്കായി അമരാവതിയിലെ കൗൺസിലർ ബിജെപിയുടെ പ്രിയ പ്രശാന്തും മത്സരിച്ചു.
കലക്ടർ ജി പ്രിയങ്ക വരണാധികാരിയായി. മിനിമോളും ജഗദംബികയും നാമനിർദേശപത്രിക നൽകിയിരുന്നു. പ്രിയങ്കയുടെ പേര് എൻഡിഎയിലെ സഹകൗൺസിലർ നിർദേശിച്ചു. ഒന്നുമുതൽ 76 വരെ ഡിവിഷൻ ക്രമത്തിലായിരുന്നു വോട്ടെടുപ്പ്. ചുള്ളിക്കൽ ഡിവിഷനിൽനിന്ന് വിജയിച്ച യുഡിഎഫ് വിമതൻ ബാസ്‌റ്റിൻ ബാബുവിന്റെ വോട്ടിൽനിന്ന് എണ്ണിത്തുടങ്ങി. ബാസ്‌റ്റിന്റെ വോട്ട് വി കെ മിനിമോൾക്കായിരുന്നു. ഇതോടെ 48 വോട്ട് യുഡിഎഫ് ഉറപ്പിച്ചു. ജഗദംബിക 22 ഉം പ്രിയപ്രശാന്തിന് ആറ് വോട്ടും ലഭിച്ചു. മേയറായി തെരഞ്ഞെടുത്ത വി കെ മിനിമോൾക്ക് കലക്ടർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഡെപ്യൂട്ടി മേയർസ്ഥാനത്തേക്ക് നസ്രത്ത് ഡിവിഷനിൽനിന്ന് വിജയിച്ച സിപിഐ എമ്മിലെ യേശുദാസ് (പി ജെ ദാസൻ), യുഡിഎഫിനായി അയ്യപ്പൻകാവ് കൗൺസിലർ കോൺഗ്രസിലെ ദീപക് ജോയ്, എൻഡിഎക്കായി ടി പത്മകുമാരി എന്നിവരാണ് മത്സരിച്ചത്. മേയർ തെരഞ്ഞെടുപ്പിൽ ലഭിച്ച അതേ എണ്ണം തന്നയായിരുന്നു മൂന്ന് സ്ഥാനാർഥികൾക്കും ലഭിച്ചത്. ദീപക് ജോയിക്ക് മേയർ വി കെ മിനിമോൾ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊച്ചിയുടെ ഇരുപത്തിരണ്ടാമത് മേയറാണ് മിനിമോൾ.










0 comments