ad
Deshabhimani

ഭരിച്ച്‌ തുടങ്ങുംമുന്പേ 
മേയർ കുരുങ്ങി

kochi Mayor

വി കെ മിനിമോൾ

വെബ് ഡെസ്ക്

Published on Mar 18, 2026, 01:25 AM | 1 min read

കൊച്ചി

വിജിലൻസ്‌ കോടതി ഉത്തരവിൽക്കുരുങ്ങി മേയർ വി കെ മിനിമോൾ. മേയറായി ചുമതലയേറ്റ് മൂന്നുമാസംപോലും ആകുംമുന്പേ അഴിമതിക്കേസിൽ അന്വേഷണത്തിന്‌ വഴിവയ്‌ക്കുന്ന ഉത്തരവുണ്ടായത്‌ മിനിമോൾക്കും യുഡിഎഫിനും ഒരുപോലെ തിരിച്ചടിയായി. അന്വേഷണത്തിന്‌ പ്രോസിക്യൂഷൻ അനുമതി തേടി സർക്കാരിന്‌ ഉടൻ അപേക്ഷ നൽകാനുള്ള ഒരുക്കത്തിലാണ്‌ ഹർജിക്കാരൻ.


റോഡ്‌ നന്നാക്കാമെന്ന്‌ വാഗ്‌ദാനം നൽകി മൂന്നുലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ്‌ മിനിമോൾക്കെതിരെ അന്വേഷണം വേണമെന്നും ഇതിനായി സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി തേടാനും വിജിലൻസ്‌ കോടതി ഉത്തരവിട്ടത്‌. പാലാരിവട്ടം ഡിവിഷൻ ക‍ൗൺസിലറായിരിക്കെ 2018ൽ റസിഡന്റ്‌സ്‌ അസോസിയേഷനിൽനിന്ന്‌ പണം വാങ്ങിയെന്നാണ്‌ കേസ്‌. ഉത്തരവിനുപിന്നാലെ മിനിമോൾ അന്ന്‌ നടത്തിയ ഇടപെടലുകൾ വീണ്ടും ചർച്ചയായി. പെരിങ്ങാട്ട്‌ റസി. അസോസിയേഷൻ റോഡ്‌ പ്രവൃത്തിയുമായി ബന്ധപ്പെട്ട്‌ അംഗങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടിയായി നൽകിയ കുറിപ്പാണ്‌ വീണ്ടും ചർച്ചയാകുന്നത്‌.

​വളരെ വിഗദ്‌ധമായി ചതിക്കപ്പെട്ടെന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി കൊടിയ വഞ്ചനയും അഴിമതിയും കാണിച്ചതായാണ്‌ ഇതിലുള്ളത്‌. റോഡ്‌ പ്രവൃത്തിക്ക്‌ അധികമായി വരുന്ന അഞ്ചുലക്ഷം രൂപ കോർപറേഷനിൽനിന്ന്‌ അനുവദിക്കില്ലെന്നും നിർമാണക്കന്പനിയുടെകൂടി പങ്കാളിത്തമുള്ള സ്ഥിരനിക്ഷേപത്തിൽനിന്ന്‌ ചെലവാക്കണമെന്നും മിനിമോൾ അറിയിച്ചതായി കുറിപ്പിൽ പറയുന്നു. ഇക്കാര്യം രേഖാമൂലം ആവശ്യപ്പെടുകയും ചെയ്‌തു.


ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നുലക്ഷം രൂപ ചെക്ക്‌ മുഖാന്തരം മിനിമോൾക്ക്‌ നൽകി. പിന്നീട്‌ വിവരാവകാശം നൽകിയപ്പോൾ മുഴുവൻ ചെലവും നിർവഹിച്ചത്‌ കോർപറേഷനാണെന്ന്‌ വ്യക്തമായി. സ്വകാര്യ സാന്പത്തികലാഭത്തിനായി അസോസിയേഷൻ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ മൂന്നുലക്ഷം രൂപ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി അനധികൃതമായി കൈക്കലാക്കിയെന്നും നിയമനടപടി ആരംഭിച്ചതായും ഇതിലുണ്ട്‌. ഇ‍ൗ നിയമനടപടികളുടെ ഫലമായാണിപ്പോൾ കോടതി ഉത്തരവുണ്ടായിരിക്കുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home