സുസ്ഥിര നിര്‍മാണത്തിന് പ്രാധാന്യം നല്‍കി ‘ദ ലെപേഡ്സ് ട്രൈബ്' ; കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഡോക്യുമെന്ററി പ്രദര്‍ശനം

കൊച്ചി
വികസനവിരോധമല്ല, മറിച്ച് സുസ്ഥിര നിർമാണപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന സന്ദേശം നൽകി മിറിയം ചാണ്ടി മേനാച്ചേരി സംവിധാനം ചെയ്ത ‘ദ ലെപേഡ്സ് ട്രൈബ്’ (പുള്ളിപ്പുലിയുടെ ആദിവാസികൾ) എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഇടപ്പള്ളി കേരള മ്യൂസിയത്തിലായിരുന്നു പ്രദർശനം.
മുംബൈയിലെ ആരേയ് വനമേഖല മെട്രോ കാർ ഷെഡിനായി ഏറ്റെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററി ഒരുക്കിയിട്ടുള്ളത്. ആരേയ് വനമേഖലയിലെ ദൈവമാണ് പുള്ളിപ്പുലി. നിത്യവും പൂജ ചെയ്ത് ആരാധിക്കുന്ന ഈ വനമേഖലയാണ് വികസനത്തിനായി ഇല്ലാതാകുന്നത്. പുലിയെ ആരാധിക്കുന്ന ആദിവാസിസമൂഹത്തിന്റെ ജീവിതത്തിലൂടെ പരിസ്ഥിതിസംരക്ഷണത്തിന്റെ വലിയ പാഠം ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയാണ് മിറിയം തന്റെ ഡോക്യുമെന്ററിയിലൂടെ.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയെല്ലാം വികസനവിരോധികളെന്ന് മുദ്രകുത്തുന്ന കാലമാണിതെന്ന് ചിത്രപ്രദർശനശേഷം മിറിയം പറഞ്ഞു. വികസനം വേണ്ടെന്ന് ആർക്കും പറയാനാകില്ല. പക്ഷേ, സുസ്ഥിര നിർമാണപ്രവർത്തനങ്ങളെക്കുറിച്ച് ഗവേഷണമോ ചർച്ചയോ നടക്കുന്നില്ല–- അവർ ചൂണ്ടിക്കാട്ടി. തനത് ജനതയും സംസ്‌കാരവും മാഞ്ഞുപോകുന്ന കാഴ്ചയാണ് മുംബൈപോലുള്ള മഹാനഗരങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അവർ പറഞ്ഞു. നിരവധി അന്താരാഷ്ട്രവേദികളിൽ പ്രദർശിപ്പിച്ചിട്ടുള്ള ‘ദ ലെപേഡ്സ് ട്രൈബി’ന് 2023ൽ ബ്രിട്ടനിലെ വൺ വേൾഡ് മീഡിയ അവാർഡ്, 2024ലെ ഓൾ ലിവിങ് തിങ് പരിസ്ഥിതി ചലച്ചിത്രമേളയിലെ പരമോന്നത പുരസ്‌കാരം, 2022ലെ കേരള അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ജൂറി പ്രത്യേക പുരസ്കാരം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.










0 comments