ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലം മാറ്റം
ഡോ. റീന 15 ദിവസം അവധിക്ക് അപേക്ഷിച്ചെന്ന സർക്കാർ വാദം പച്ചക്കള്ളം; തിരുത്തി ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവ്

ഡോ. റീന, കെ മുരളീധരന്‍
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) ആയിരിക്കെ ഡോ. റീന 15 ദിവസം അവധിക്ക് അപേക്ഷിച്ചെന്ന സർക്കാർ വാദം പച്ചക്കള്ളം. 15 ദിവസം അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കികൊണ്ട് ആരോഗ്യവകുപ്പ് പുതിയ ഉത്തരവിറക്കി. പുതിയ ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിയമന നടപടികൾ നടക്കുമന്നതിനാലാണ് ഡോ. റീനയുടെ സ്ഥല മാറ്റമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. നേരത്തെ 15 ദിവസം അവധിക്ക് അപേക്ഷിച്ചതുകൊണ്ടാണ് മാറ്റം എന്നായിരുന്നു ഉത്തരവ്.
എന്നാൽ ഈ നടപടിക്കെതിരെ ഡോ. റീന രംഗത്ത് വന്നിരുന്നു. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥത കാരണം രണ്ടര ദിവസത്തേക്കാണ് അവധി ചോദിച്ചതെന്നും റീന വെളിപ്പെടുത്തിയിരുന്നു. 15 ദിവസം അവധി അപേക്ഷിച്ചുവെന്നത് തെളിയിക്കണമെന്നും റീന ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കളവ് പറഞ്ഞ ഭാഗം തിരുത്തികൊണ്ട് ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്. ഡോ. റീനക്കെതിരായ നടപടി തുരപ്പൻ പണി കാണിച്ചതുകൊണ്ടാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.
നിപാ പരിശോധനാ ഫലം വന്നതറിഞ്ഞിട്ടും ആരോഗ്യവകുപ്പ് ഡയറക്ടർ തന്നെ അത് മുൻകൂട്ടി അറിയിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഈ വാദങ്ങളാണ് ഇപ്പോൾ പൊളിഞ്ഞു വീണത്. ഇത്രയും കാലം സർവീസ് കഴിഞ്ഞ് പോകുന്നയാൾക്കെതിരെ തെറ്റായ ചിത്രീകരണം ഞെട്ടിച്ചുവെന്നും ഇത്തരം ആരോപണങ്ങൾ നടത്തരുതെന്നും റീന പ്രതികരിച്ചു. സംഭവത്തിൽ രൂക്ഷ പ്രതികരണങ്ങളുമായി മുൻ ആരോഗ്യമന്ത്രിമാരും രംഗത്ത് വന്നിരുന്നു.
നിപാ-കൊവിഡ് വ്യാപന പ്രതിസന്ധി ഘട്ടങ്ങളിൽ മികച്ച പ്രതിരോധ പ്രവർത്തനം നടത്തിയ ഡോ. റീനയെ സ്ഥലം മാറ്റിയത് തെറ്റായ നടപടിയാണെന്നും ഇതൊരു സ്ഥലം മാറ്റം മാത്രമല്ല. തരംതാഴ്ത്തലുമാണെന്ന് പ്രതികരിച്ചിരുന്നു. വീണാ ജോർജ്, കെ കെ ശൈലജ, പി കെ ശ്രീമതി തുടങ്ങിയവരാണ് സർക്കാർ തീരുമാനത്തെ എതിർത്ത് രംഗത്ത് വന്നത്. നിപാ-ഷിഗെല്ല തുടങ്ങിയ പകർച്ച വ്യാധികൾ പടർന്ന് പിടിക്കുന്ന വേളയിൽ ഡോ. റീനയെ മാറ്റി നിർത്തുന്നത് ആരോഗ്യവകുപ്പിന് ഗുണം ചെയ്യില്ലെന്നും, നടപടി തിരുത്തണമെന്നും മൂവരും ആവശ്യപ്പെട്ടിരുന്നു.










0 comments