ലോകകപ്പിൽ വംശീയ അധിക്ഷേപ സൂചനയുള്ള കൈവിരൽ അടയാളം; വിഎആർ ഒഫീഷ്യലിനെ പുറത്താക്കാൻ ഫിഫ നിരീക്ഷകരുടെ ആവശ്യം

ജർമ്മനിയും കുറകാവോയും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി വീഡിയോ അസിസ്റ്റന്റ് റഫറിയായി (VAR) പരിചയപ്പെടുത്തുന്നതിനിടെ വിവാദമായ കൈവിരൽ അടയാളം കാണിക്കുന്ന ഷാൻ ഇവാൻസ് (ഇടത്).: Photo Credit:Youtube
ഡാളസ്: ലോകകപ്പ് മത്സരത്തിനിടെ വർണ്ണ വിവേചനത്തെ സൂചിപ്പിക്കുന്ന രീതിയിൽ കൈകൊണ്ട് ആംഗ്യം കാണിച്ച വീഡിയോ റിവ്യൂ ഒഫീഷ്യലിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കണമെന്ന് ഫിഫയുടെ വിവേചന വിരുദ്ധ നിരീക്ഷണ സമിതി ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയയിൽ നിന്നുള്ള വിഎആർ അനലിസ്റ്റായ ഷാൻ ഇവാൻസ് ആണ് വിവാദത്തിലായിരിക്കുന്നത്.
ഞായറാഴ്ച നടന്ന ജർമ്മനി-കുറകാവോ ഉദ്ഘാടന മത്സരത്തിന് തൊട്ടുമുൻപ്, ഔദ്യോഗിക ബ്രോഡ്കാസ്റ്റർ വീഡിയോ റിവ്യൂ പാനലിലെ അംഗങ്ങളെ സ്ക്രീനിൽ കാണിച്ചപ്പോഴാണ് ഇവാൻസ് തന്റെ വലതുകൈ കൊണ്ട് വലതുകാലിന് മുന്നിലായി ഒക്കെ എന്ന രീതിയിലുള്ള അടയാളം കാണിച്ചത്.
മത്സരം ഹൂസ്റ്റണിലാണ് നടന്നതെങ്കിലും, ലോകകപ്പ് ബ്രോഡ്കാസ്റ്റ് സെന്റർ സ്ഥിതി ചെയ്യുന്ന ഡാളസിലിരുന്നാണ് വീഡിയോ ഒഫീഷ്യലുകൾ ജോലി ചെയ്യുന്നത്. തള്ളവിരലും ചൂണ്ടുവിരലും ചേർത്ത് വട്ടത്തിലാക്കി ബാക്കി വിരലുകൾ നിവർത്തിപ്പിടിക്കുന്ന ഈ ആംഗ്യത്തെ 2019-ൽ ന്യൂയോർക്ക് ആസ്ഥാനമായുള്ള 'ആന്റി ഡെഫമേഷൻ ലീഗ്' ഒരു വെറുപ്പിന്റെ പ്രതീകമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
നവ നാസി ചിഹ്നമെന്ന് 'ഫെയർ നെറ്റ്‌വർക്ക്'
"ആഗോളതലത്തിലുള്ള തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ വർണ്ണ വിവേചനത്തിന്റെ പ്രതീകമായി ഉപയോഗിക്കുന്ന തലകീഴായ ഒക്കെ ചിഹ്നത്തിന് സമാനമാണ് ഈ ഒഫീഷ്യൽ കാണിച്ച ആംഗ്യമെന്നാണ് ഞങ്ങളുടെ വിദഗ്ദ്ധരുടെ വിലയിരുത്തൽ," അന്താരാഷ്ട്ര മത്സരങ്ങളിലെ വംശീയ അധിക്ഷേപങ്ങളും വിവേചനപരമായ ചിഹ്നങ്ങളും നിരീക്ഷിക്കുന്നതിനായി ഫിഫയുടെയും യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫയുടെയും ദീർഘകാല പങ്കാളിയായ ഫെയർ നെറ്റ്‌വർക്ക് പ്രസ്താവനയിൽ പറഞ്ഞു.
ഈ ഒഫീഷ്യലിന് ലോകകപ്പിൽ ഇനി യാതൊരു പങ്കും നൽകരുതെന്ന് വ്യക്തമാക്കിയ ഫെയർ നെറ്റ്‌വർക്ക്, ഇതൊരു 'നവ നാസി' ആംഗ്യമാണെന്നും വിശേഷിപ്പിച്ചു. സംഭവത്തിൽ ഫിഫയോ ഓസ്‌ട്രേലിയൻ ഫുട്ബോൾ ഭരണകൂടമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
രാഷ്ട്രീയ ആംഗ്യമോ അതോ കുട്ടിക്കളിയോ?
ഈ ആംഗ്യം ഉപയോഗിച്ച സാഹചര്യം വിലയിരുത്തി മാത്രമേ ഇത് വെറുപ്പ് പരത്തുന്നതാണോ അതോ നിരുപദ്രവകരമാണോ എന്ന് പറയാൻ സാധിക്കൂ എന്ന് ആന്റി ഡെഫമേഷൻ ലീഗ് മുൻപ് വ്യക്തമാക്കിയിരുന്നു. യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ഈ ലോകകപ്പിലേക്ക് ഫിഫ തിരഞ്ഞെടുത്ത 30 വീഡിയോ റിവ്യൂ അനലിസ്റ്റുകളിൽ ഒരാളാണ് ഷാൻ ഇവാൻസ്.
ക്യാമറകൾ തനിക്ക് നേരെ തിരിയുന്ന കൃത്യസമയത്ത് ഒരു ഒഫീഷ്യൽ എന്തിനാണ് ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നതെന്ന് ഫെയർ നെറ്റ്‌വർക്ക് ചോദിക്കുന്നു. ഈ സംഭവത്തിന് ശേഷം നടന്ന രണ്ട് മത്സരങ്ങളിലും ടിവി ഡയറക്ടർമാർ വിഎആർ പാനലിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത് ഒഴിവാക്കിയതായും അവർ ചൂണ്ടിക്കാട്ടി.









0 comments