പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഫുട്ബോൾ കോച്ച് അറസ്റ്റിൽ

മുംബൈ : മഹാരാഷ്ട്രയിലെ പാൽഘറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫുട്ബോൾ പരിശീലകൻ അറസ്റ്റിൽ. 17 വയസ്സുള്ള പെൺകുട്ടിയെ മൂന്ന് വർഷത്തോളം ഇയാൾ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, വസായ് പ്രദേശത്ത് സ്വകാര്യ ഫുട്ബോൾ പരിശീലന കേന്ദ്രം നടത്തുന്ന 36കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
2023ലാണ് ഫുട്ബോൾ പരിശീലനത്തിനായി പെൺകുട്ടി കോച്ചിംഗ് സെന്ററിൽ ചേർന്നത്. കായികരംഗത്ത് മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്ത് പരിശീലകൻ കുട്ടിയുടെ വിശ്വാസം നേടിയെടുത്തതായും കഴിഞ്ഞ മൂന്ന് വർഷമായി ലൈംഗികമായി പീഡിപ്പിച്ചതായും മണിക്പൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പ്രതി പീഡന ദൃശ്യങ്ങൾ പകർത്തിയതായും പെൺകുട്ടി ആരോപിച്ചു. പിന്നീട് പെൺകുട്ടി പ്രതിയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ വീഡിയോകളും ഫോട്ടോകളും പുറത്തുവിടുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പീഡനം തുടർന്നതോടെ പെൺകുട്ടി കുടുംബാംഗങ്ങളെ വിവരമറിയിച്ചു. തുടർന്ന് മണിക്പൂർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, പോക്സോ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.










0 comments