ആലുവയിലും ഫോര്‍ട്ട്കൊച്ചിയിലും വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ആലുവ / മട്ടാഞ്ചേരി
ജില്ലയിൽ രണ്ടിടത്ത് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കിഴക്കേ കടുങ്ങല്ലൂരിൽ സ്‌കൂൾ വിട്ടുവന്ന നാലാംക്ലാസ് വിദ്യാർഥിനിയെയും ഫോര്‍ട്ട് കൊച്ചിയില്‍ ട്യൂഷന്‍ കഴിഞ്ഞ് വരികയായിരുന്ന അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെയുമാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കിഴക്കേ കടുങ്ങല്ലൂരിൽ വെളിയത്തുനാട് സ്വദേശിയായ യുവാവാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കിഴക്കേ കടുങ്ങല്ലൂരിലെ സ്വകാര്യസ്കൂളിൽനിന്ന് വൈകിട്ട് സ്കൂൾബസിൽ വന്നിറങ്ങിയ കുട്ടിയെ ഇയാൾ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു.
കുതറിയോടിയ കുട്ടി സമീപത്തെ തുണിക്കടയിൽ ഓടിക്കയറി. പിന്നാലെ കടയിലെത്തിയ യുവാവ് കുട്ടിയുടെ അമ്മാവനാണെന്ന് അവകാശപ്പെട്ട് കുട്ടിയെ കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ, യുവാവിനെ അറിയില്ലെന്ന് കുട്ടി പറഞ്ഞതോടെ കടക്കാർ ഇയാളെ പിടിച്ചുവച്ചു. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് അംഗം ശ്രീകുമാർ മുല്ലേപ്പിള്ളി ബിനാനിപുരം പൊലീസിനെ അറിയിച്ചു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
ഫോർട്ട്‌കൊച്ചി അമരാവതി പള്ളിക്കുസമീപം ചൊവ്വ വൈകിട്ട് അഞ്ചോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമുണ്ടായത്. നടന്നുവരികയായിരുന്ന കുട്ടിയെ ബൈക്കിലെത്തിയ രണ്ടംഗസംഘം കയറിപ്പിടിക്കുകയും ‘വണ്ടിയിലേക്ക് കയറെടാ’ എന്ന് പറഞ്ഞ് വലിക്കുകയുമായിരുന്നു. കുതറിമാറിയ കുട്ടി ഒച്ചവച്ചു. ഇത് കണ്ട സമീപത്തെ കടയില്‍നിന്ന സ്ത്രീ ബഹളംവച്ചതോടെ സംഘം കടന്നുകളയുകയായിരുന്നു. കടക്കാരിയാണ് കുട്ടിയുടെ അച്ഛനെ വിവരമറിയിച്ചത്. അച്ഛൻ ഫോർട്ട് കൊച്ചി സ്റ്റേഷനിൽ പരാതി നൽകി. പ്രദേശത്തെ സിസിടിവി കാമറകൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.










0 comments