ചീരാലിൽ കടുവയ്‌ക്കായി വീണ്ടും കൂടുവച്ചു

ബത്തേരി ചീരാലിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പിടികൂടാനായി വനം വകുപ്പ് ഒരു കൂടുകൂടി സ്ഥാപിച്ചു. നന്പ്യാർകുന്ന് ആർത്തുവയലിലാണ് ചൊവ്വ രാത്രി കൂടുവച്ചത്. തിങ്കൾ രാത്രി ആർത്തുവയൽ സ്വദേശിയായ അമൽ ആശ്രമം റോഡിലൂടെ വീട്ടിലേക്ക് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കടുവയെ കാണുകയും വെള്ളച്ചാലിൽ സ്ഥാപിച്ച കാമറകളിലൊന്നിൽ കടുവയുടെ ദൃശ്യം പതിയുകയും ചെയ്‌തിരുന്നു. ആർത്തുവയലിലെ കൃഷിയിടത്തിൽ പുല്ലരിയാൻ പോയവർ കടുവയുടെ കാൽപ്പാടുകൾ കാണുകയും ചെയ്‌തതോടെ ഭീതിയിലാണ് പ്രദേശവാസികൾ. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് പോത്തുകളെയും ഒരു ആടിനെയും കടുവ കൊന്നിരുന്നു. കടുവയെ പിടികൂടുന്നതിന് ശക്തമായ നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളിയാഴ്‌ച വനംവകുപ്പിന്റെ കെടുകാര്യസ്ഥതക്കെതിരെ പഴൂരിലെ തോട്ടാമൂല ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് ജനകീയ മാർച്ച് നടക്കും.










0 comments