റോഡ് കുത്തിപ്പൊളിച്ചിട്ടിട്ട് മൂന്നുമാസം: ജനം ദുരിതത്തിൽ

കരാറുകാരൻ കുത്തിപ്പൊളിച്ചിട്ട തട്ടാംപടി കപ്പേള- പാണാട് റോഡ്
കരുമാല്ലൂർ
റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നതിനാൽ കരുമാല്ലൂർ പാണാട് നിവാസികൾ ദുരിതത്തിൽ. റോഡ് കുത്തിപ്പൊളിച്ച് കരാറുകാരൻ സ്ഥലംവിട്ടിട്ട് മൂന്ന് മാസം കഴിഞ്ഞു. തട്ടാംപടി കപ്പേള ഭാഗത്തുനിന്ന് ആരംഭിച്ച് പാണാട് അവസാനിക്കുന്ന രണ്ടു കിലോമീറ്ററോളം വരുന്ന റോഡാണ് അറ്റകുറ്റപ്പണിക്കായി കുത്തിപ്പൊളിച്ചത്.
കരുമാല്ലൂർ പഞ്ചായത്ത് അഞ്ചാംവാർഡ് പരിധിയിലാണ് ഈ റോഡ്. കുത്തിപ്പൊളിച്ച് മെറ്റൽച്ചീളുകൾ വിതറിപ്പോയശേഷം കരാറുകാരൻ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. 46 ലക്ഷം രൂപ മുടക്കിയാണ് റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. ദിവസേന ഒട്ടേറെയാളുകളാണ് ആലുവ–പറവൂർ റോഡിൽനിന്ന് പാണാട് ഭാഗത്തേക്കു യാത്ര ചെയ്യുന്നത്.
പ്രദേശവാസികളുടെ ഏക സഞ്ചാരമാർഗവും ഇതാണ്. ഓട്ടോറിക്ഷപോലും ഇതുവഴി വരാത്ത അവസ്ഥ വന്നതോടെ രോഗികളും ദുരിതത്തിലായി. പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടും കരാറുകാരൻ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. ഇതേ കാറുകാരനെതിരെ മുന്പും ഇത്തരത്തിലുള്ള പരാതികൾ ഉണ്ടായിരുന്നതായി ആക്ഷേപമുണ്ട്. പഞ്ചായത്ത് അധികാരികൾ ഉടൻ ഇടപെട്ട് എത്രയുംവേഗം അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










0 comments